print edition പശ്ചിമേഷ്യൻ സംഘർഷം; നിർത്താമെന്ന് ട്രംപ്

വാഷിങ്ടൺ : ഇറാനുമേൽ കനത്ത ആക്രമണം തുടരുമെന്ന പ്രഖ്യാപനത്തിൽനിന്ന് പിന്മാറി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനിലെ ഉൗർജകേന്ദ്രങ്ങളിലേക്ക് അമേരിക്കയും ഇസ്രയേലും സംയുക്ത ആക്രമണം നടത്തുമെന്നായിരുന്നു കഴിഞ്ഞദിവസത്തെ ഭീഷണി. എന്നാൽ, കരാർ ഉടനുണ്ടാകുമെന്ന ഉറപ്പിൽ ഇറാനിലേക്കുള്ള ആക്രമണം നിർത്തുന്നതായി ഞായറാഴ്ച ട്രംപ് അറിയിച്ചു.
സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, ട്രംപിനെ ഫോണിൽ വിളിച്ച് സംസാരിച്ചതിനെ തുടർന്നാണ് പിന്മാറ്റമെന്ന് വാർത്താഏജൻസികൾ റിപ്പോർട്ട് ചെയ്‌തു. ഇറാൻ മിസൈലുകൾ അയൽരാജ്യങ്ങൾക്കാണ് കൂടുതൽ ഭീഷണിയുയർത്തുന്നതെന്ന് കാണിച്ച് ബഹ്‌റൈൻ, ജോർദാൻ, യുഎഇ എന്നീ രാജ്യങ്ങളും അമേരിക്കയോട് വിയോജിപ്പ് അഭ്യർഥിച്ചിരുന്നു. സഖ്യരാജ്യങ്ങളുടെ സമ്മർദവും അമേരിക്കയിലെ ആയുധശേഖരം വൻതോതിൽ കുറഞ്ഞതുമാണ് ട്രംപിന്റെ പിന്മാറ്റത്തിന് കാരണം. ഇറാനിലേക്ക് നടത്തിയ ആക്രമണത്തെ തുടർന്ന് അമേരിക്കയിൽ ട്രംപിന്റെ ജനപ്രീതി കുത്തനെ ഇടിഞ്ഞിരുന്നു. 60 ശതമാനം പേരും യുദ്ധം അനാവശ്യമായിരുന്നുവെന്ന് പ്യൂ റിസർച്ച് സെന്റർ നടത്തിയ പഠനത്തിൽ പ്രതികരിച്ചു.
അതേസമയം, ആക്രമണം നിർത്തണമെന്ന് ഇറാനും അഭ്യർഥിച്ചെന്ന് ട്രംപ് അവകാശപ്പെട്ടു. കരാറുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഏകദേശ ധാരണയായെന്നും സമാധാനചർച്ച പരാജയപ്പെടുകയാണെങ്കിൽ ആക്രമണം പുനരാരംഭിക്കാൻ അമേരിക്ക സജ്ജമാണെന്നും പ്രസിഡന്റ് പറഞ്ഞു. എന്നാൽ, അമേരിക്കയും ഇസ്രയേലും നടത്തുന്ന ഏത് ആക്രമണത്തിനും ആനുപാതികമായ പ്രതികരണം ഉണ്ടാകുമെന്ന് ഇറാൻ വിദേശമന്ത്രി അബ്ബാസ് അരാഗ്ചി മുന്നറിയിപ്പ് നൽകി. അമേരിക്കയോട് ആക്രമണം അവസാനിപ്പിക്കാൻ ഇറാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും സമാധാനക്കരാറിൽ ഇറാൻ നിഷ്‌ക്രിയമായിരിക്കില്ലെന്നും വിദേശമന്ത്രിയുടെ ചുമതലയുള്ള മാജിദ് ഇബ്‌നു അൽ റെസ വ്യക്തമാക്കി. പുതിയ നുണയുമായി ട്രംപ് എത്തിയെന്നാണ് ഇറാനിയൻ മാധ്യമങ്ങൾ വിശേഷിപ്പിച്ചത്.










0 comments