print edition ക്യൂബയിലെ ശിശുമരണനിരക്ക് ഇരട്ടിയായി; കുഞ്ഞുങ്ങളെ കൊന്നൊടുക്കി യുഎസ് ഉപരോധം

Photo Credit:Social Media
ഹവാന: അമേരിക്കന്‍ ഉപരോധം മൂലം പ്രതിസന്ധിയിലായ ക്യൂബയില്‍ ശിശുമരണ നിരക്ക് ഇരട്ടിയായതായി സെന്റർ ഫോർ ഇക്കണോമിക് ആൻഡ് പോളിസി റിസർച്ചിന്റെ പുതിയ റിപ്പോർട്ട്. 2017-ൽ ആയിരം പേരില്‍ 4.0 ആയിരുന്ന മരണനിരക്ക് 2025-ൽ 9.9 ആയി ഉയർന്നു. മരുന്നുകളുടെയും അത്യാവശ്യ മെഡിക്കൽ ഉപകരണങ്ങളുടെയും കടുത്ത ക്ഷാമം മൂലം1,800 കുട്ടികൾക്ക് ജീവൻ നഷ്ടമായി.
അർബുദ ബാധിതരായ കുട്ടികളുടെ അതിജീവന നിരക്ക് 85-ൽ നിന്ന് 65 ശതമാനമായി കുറഞ്ഞു. പന്ത്രണ്ടായിരത്തോളം കുട്ടികൾ ഉൾപ്പെടെ ഒരു ലക്ഷത്തിലധികം രോഗികളാണ് നിലവിൽ അടിയന്തര ശസ്ത്രക്രിയ കാത്തിരിക്കുന്നത്. മരുന്നുക്ഷാമത്തിന് പുറമേ പ്രതിരോധ കുത്തിവയ്പുകളും പ്രതിസന്ധിയിലായി.
ലക്ഷക്കണക്കിന് കുട്ടികൾക്കുള്ള പാലും റേഷൻ ഭക്ഷണവും വെട്ടിക്കുറച്ചു. ഉപരോധം കടുപ്പിച്ച് യുഎസ് പുതിയ ഉത്തരവിട്ടതോടെ വിദേശ കമ്പനികളും ഷിപ്പിങ് സർവീസുകളും പിന്മാറിയതോടെ ലോക ഭക്ഷ്യ പരിപാടിയുടെയും യൂണിസെഫിന്റെയും അടിയന്തര സഹായ സാമഗ്രികൾ തുറമുഖങ്ങളിൽ കെട്ടിക്കിടക്കുകയാണ്.
രൂക്ഷമായ ഊർജ്ജ പ്രതിസന്ധി കാരണം പ്രതിദിന പവര്‍ക്കട്ട് 20 മണിക്കൂറിലധികം നീളും. ഇത് പാചകം, കുടിവെള്ള ലഭ്യത, വാർത്താവിനിമയം എന്നിവയെ സാരമായി ബാധിച്ചു.










0 comments