കോളറ; 4,204 പേർക്ക് രോഗം സ്ഥിരീകരിച്ചു, നൈജീരിയയില്‍ കടുത്ത നിയന്ത്രണം

പ്രതീകാത്മക ചിത്രം
അബുജ : നൈജീരിയയിലെ കോളറ വ്യാപനത്തിൽ നിരവധി പേർ മരിച്ച സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ഊർജിതമാക്കാനൊരുങ്ങി അധികൃതർ.
രോഗബാധ നിയന്ത്രണവിധേയമാക്കുന്നതിന് ശുചിത്വ നടപടികൾ ആരംഭിക്കുകയാണെന്ന് നൈജീരിയ പൊലീസ് അറിയിച്ചതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. നൈജീരിയയിലെ വടക്കുകിഴക്കൻ സംസ്ഥാനമായ ബോർണോയിൽ സമീപ ആഴ്ചകളിൽ കോളറ ബാധിച്ച് 39 പേരാണ് മരിച്ചത്. പ്രാദേശിക ആരോഗ്യ വിഭാഗം പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം, നിലവിൽ 4204 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ബോർണോ തലസ്ഥാനമായ മൈദുഗുരിയിലും ജെറെ ജില്ലയിലുമാണ് പകർച്ചവ്യാധി ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കോളറ പടർന്നുപിടിക്കുന്നതിനാൽ ശുചിത്വ പരിപാലന നിയമങ്ങൾ കർശനമായി നടപ്പാക്കാനാണ് അധികൃതരുടെ തീരുമാനം. ഇതിന്റെ ഭാഗമായി പ്രതിമാസ പരിസ്ഥിതി ശുചിത്വ നടപടികൾ കൃത്യമായി നടത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് സംസ്ഥാന പൊലീസ് കമ്മീഷണർ നിർദേശം നൽകിയതായാണ് വിവരം. കൂടാതെ രോഗബാധിതർർക്ക് അടിയന്തിര പരിചരണം നൽകുന്നതിനായി ചികിത്സാ കേന്ദ്രങ്ങളും തുറന്നിട്ടുണ്ട്. ദീർഘകാലമായി നിലനിൽക്കുന്ന യുദ്ധം, ദാരിദ്ര്യം തുടങ്ങിയവ കാരണം അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതായതാണ് രോഗം ഇത്രയും പടർന്ന് പിടിക്കാൻ കാരണമെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടി.









0 comments