വിമാനത്തേക്കാൾ വേഗം..! ലോകത്തിലെ ഏറ്റവും വേഗമേറിയ ട്രെയിൻ നിർമിക്കാൻ ചൈനയും ജപ്പാനും

ബെയ്‌ജിങ്: ലോകത്തിലെ ഏറ്റവും വേഗമേറിയ ട്രെയിൻ നിർമിക്കാൻ ചൈനയും ജപ്പാനും. മണിക്കൂറിൽ ഏകദേശം 600 കിലോമീറ്ററോളം (373 മൈൽ) വേഗത്തിലോടാൻ കഴിയുന്ന മാഗ്‌ലെവ് (Maglev) സാങ്കേതികവിദ്യയിലൂടെയാണ് ഈ ട്രെയിൻ പുറത്തിറക്കാനുദ്ദേശിക്കുന്നത്.
മാഗ്‌ലെവ് സാങ്കേതികവിദ്യ വികസിപ്പിക്കാനുള്ള ശ്രമങ്ങൾ ഇരുരാജ്യങ്ങളും തുടങ്ങിക്കഴിഞ്ഞു. ഇതിൽ കെന്തികബലത്തിന്റെ സഹായത്തോടെ ട്രെയിനിനെ ട്രാക്കിനു മുകളിലേക്കുയർത്തി ശേഷമാണ് സഞ്ചാരം ആരംഭിക്കുക.
ഇതിലൂടെയാണ് അസാധാരണവേഗത കൈവരിക്കുക. ജപ്പാനിലെ ടോക്കിയോയ്ക്കും നഗോയിക്കും ഇടയിലുള്ള യാത്ര എളുപ്പത്തിലാക്കാനാണ് ആദ്യഘട്ടം എന്ന നിലയിൽ ഇത്തരം ട്രെയിനുകൾ വികസിപ്പിക്കുക. മാഗ്‌ലെവ് പാത പ്രവർത്തനക്ഷമമാകുന്നതോടെ രണ്ടുമണിക്കൂറെടുക്കുന്ന ഈ യാത്ര 40 മിനിറ്റുകൊണ്ട് പൂർത്തിയാക്കാൻ സാധിക്കും.
ചൈനയിൽ ബീജിംഗിനും ഷാങ്ഹായിക്കും ഇടയിലായിരിക്കും ആദ്യം ട്രെയിൻ അവതരിപ്പിക്കുക. ഈ രണ്ട് നഗരങ്ങൾക്കിടയിൽ വിമാനത്തിൽ യാത്ര ചെയ്യാൻ ഏകദേശം 4.5 മണിക്കൂർ എടുക്കും. ഹൈസ്പീഡ് ട്രെയ്‌നിലാണെങ്കിൽ 5.5 മണിക്കൂറെടുക്കുന്ന ഈ യാത്ര മാഗ്‌ലെവ് പാതയിലൂടെ 3.5 മണിക്കൂറിൽ പൂർത്തിയാകുമെന്നാണ് വിലയിരുത്തൽ.
ജപ്പാനിലെ മാഗ്‌ലെവ് പാത 2027 ഓടെ പ്രവർത്തനമാരംഭിക്കുമെന്നാണ് പ്രതീക്ഷ. എന്നാൽ ചൈന ഇക്കാര്യത്തിൽ കൃത്യമായ സമയം അറിയിച്ചിട്ടില്ല. ഇരുരാജ്യങ്ങളും മാഗ്‌ലെവ് പാതയുടെ പ്രാരംഭഘട്ടത്തിലാണ്.









0 comments