ഗാസയിലും ലെബനനിലും ആക്രമണം ശക്തമാക്കി ഇസ്രായേൽ; 60 ശതമാനം പ്രദേശങ്ങളും നിയന്ത്രണത്തിലാക്കി

ബെന്യാമിൻ നെതന്യാഹു |Photo: Netanyahu/X
തെൽ അവീവ് : ഗാസയുടെ 60 ശതമാനത്തിലധികം പ്രദേശങ്ങളും ഇപ്പോൾ ഇസ്രായേൽ സൈന്യത്തിന്റെ നിയന്ത്രണത്തിലാണെന്ന് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഹമാസിനെതിരെയുള്ള സൈനിക നടപടികൾ തുടരുന്ന സാഹചര്യത്തിൽ ഇത് ഉടൻ തന്നെ 70 ശതമാനത്തിലേക്ക് എത്തിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
പ്രതിവാര കാബിനറ്റ് യോഗത്തിൽ സംസാരിക്കുകയായിരുന്നു നെതന്യാഹു. ഗാസയിൽ എല്ലാ ഭാഗത്തുനിന്നും ഹമാസിനെ പ്രതിരോധത്തിലാക്കുകയാണെന്നും അവർക്ക് വീണ്ടും ആയുധങ്ങൾ സംഭരിക്കാനോ ഇസ്രായേലിനെ ആക്രമിക്കാനോ ഉള്ള സാഹചര്യം ഒരുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഹമാസിന്റെ മുതിർന്ന കമാൻഡർമാരെ വധിച്ചതായും ഇസ്രായേൽ പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. 2023 ഒക്ടോബറിൽ ഹമാസ് നടത്തിയ ആക്രമണത്തെത്തുടർന്നാണ് ഗാസയിൽ ഇസ്രായേൽ സൈനിക നടപടി ആരംഭിച്ചത്.
ഗാസയ്ക്ക് പുറമെ ലെബനനിലും ശക്തമായ ആക്രമണം തുടരുകയാണെന്ന് നെതന്യാഹു വ്യക്തമാക്കി. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ മാത്രം 350 ഭീകരരെയാണ് ഇസ്രായേൽ സൈന്യം വധിച്ചത്. അതിർത്തിക്കടുത്തുള്ള ഭീകരവാദ ഗ്രാമങ്ങൾ പൂർണ്ണമായും ഇല്ലാതാക്കുകയാണ് ലക്ഷ്യം. ബോഫോർട്ട് റിഡ്ജ് പിടിച്ചെടുത്ത സൈന്യം അവിടെയുള്ള ഭൂഗർഭ തുരങ്ക ശൃംഖലകൾ കണ്ടെത്തിയതായും ഹിസ്ബുള്ള ഇപ്പോൾ പിൻവാങ്ങുകയാണെന്നും നെതന്യാഹു പറഞ്ഞു.
അതേസമയം, ഷാരോൺ മേഖലയിലുണ്ടായ മാരകമായ വെടിവെയ്പ്പിനെ നെതന്യാഹു അപലപിച്ചു. കൊച്ചാവ് യെയറിന് സമീപമുണ്ടായ ആക്രമണത്തിൽ ഒരു ഇസ്രായേൽ പൗരൻ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. എല്ലാ മുന്നണികളിലും ഇസ്രായേൽ സുരക്ഷാ സേന ഭീകരവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണെന്നും പ്രതിവർഷം നൂറുകണക്കിന് ആക്രമണങ്ങളാണ് സൈന്യം പരാജയപ്പെടുത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.









0 comments