ബെയ്ജിങ്ങിലെ ഏറ്റവും ഉയർന്ന കെട്ടിടത്തിലേക്ക് ചെറുവിമാനം ഇടിച്ചുകയറി; സുരക്ഷാ വീഴ്ചയെന്ന് സൂചന

ബെയ്ജിങ്: ചൈനീസ് തലസ്ഥാനമായ ബെയ്ജിങ്ങിൽ വിമാനാപകടം. ബെയ്ജിങ്ങിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ 108 നിലകളുള്ള സിറ്റിക് ടവറിലേക്ക് (സിറ്റിക് ഗ്രൂപ്പിന്റെ ആസ്ഥാനമായ ചൈന സുൻ) ചെറുവിമാനം ഇടിച്ചുകയറി.
വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. അപകടത്തെത്തുടർന്ന് കെട്ടിടത്തിൽ നിന്നും സമീപപ്രദേശങ്ങളിൽ നിന്നും ആളുകളെ അടിയന്തരമായി ഒഴിപ്പിച്ചു. ചൈനീസ് കമേഴ്‌സ്യൽ ഹബ്ബായ സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റിലാണ് ഈ കെട്ടിടം സ്ഥിതി ചെയ്യുന്നത്.
ഒരു കാറിന്റെ വലിപ്പമുള്ള ലൈറ്റ് സ്പോർട്സ് എയർക്രാഫ്റ്റ് വിഭാഗത്തിൽപ്പെടുന്ന വിമാനമാണ് ടവറിന്റെ മുകൾ നിലകളിലേക്ക് ഇടിച്ചുകയറിയത്. വലിയ ശബ്ദത്തോടെയുണ്ടായ ആഘാതത്തിൽ ടവറിന്റെ രണ്ട് വലിയ ഗ്ലാസ് പാനലുകൾ തകരുകയും വിമാനത്തിന്റെ അവശിഷ്ടങ്ങൾ താഴേക്ക് പതിക്കുകയും ചെയ്തു.
താഴെ പാർക്ക് ചെയ്തിരുന്ന ടാക്സി കാറിന് മുകളിലേക്ക് അവശിഷ്ടങ്ങൾ വീണ് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അപകടത്തിൽ ആളപായമുണ്ടായോ എന്ന കാര്യം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പ്രദേശത്തെ പ്രധാന റോഡുകളെല്ലാം പൊലീസ് താൽക്കാലികമായി അടച്ചു. സാങ്കേതിക തകരാറാണോ അതോ പൈലറ്റിന് സംഭവിച്ച പിഴവാണോ അപകടത്തിന് കാരണമെന്ന് വ്യക്തമല്ല.









0 comments