ഭക്ഷണം വിളമ്പാൻ വൈകി; 25 കാരിയെ കോടാലികൊണ്ട് വെട്ടിക്കൊന്ന് ഭർത്താവിന്‍റെ സഹോദരൻ

ജഹാനാബാദ്: ഭക്ഷണം വിളമ്പുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് 25 കാരിയെ കൊലപ്പെടുത്തി ഭർത്താവിന്‍റെ സഹോദരൻ. ബിഹാറിലെ ജെഹാനാബാദ് ജില്ലയിലെ പർസ് ബിഗ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഇമാദ്പൂർ ഗ്രാമത്തിലാണ് കഴിഞ്ഞ ദിവസം കൊലപാതകം നടന്നത്.
സംഭവത്തിൽ പ്രതിയായ കുനാൽ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. അൻഷു കുമാരി (25) ആണ് കൊല്ലപ്പെട്ടത്. കുനാൽ കുമാറിൻറെ സഹോദരനായ ധർമേന്ദ്ര കുമാറുമായി ഒരു വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. കേസിലെ പ്രതിയായ കുനാൽ കുമാർ ലഹരിക്ക് അടിമയായിരുന്നെന്ന് പൊലീസ് പറയുന്നു.
അൻഷു വീട്ടിൽ തനിച്ചുള്ളപ്പോഴായിരുന്നു സംഭവം. കുടുംബാംഗങ്ങൾ കൃഷിയിടത്തില്‍ ജോലിയിലായിരുന്നു. പാടത്തുനിന്ന് മടങ്ങിയെത്തിയ കുനാൽ കുമാർ അൻഷുവിനോട് ഭക്ഷണം ആവശ്യപ്പെട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഭക്ഷണം വിളമ്പാൻ വൈകിയതിൽ പ്രകോപിതനായ ഇയാൾ അൻഷുവിനെ കൊലപ്പെടുത്തുകയായിരുന്നു.
എന്തുകൊണ്ടാണ് ഭക്ഷണം വിളമ്പാൻ വൈകുന്നത് എന്ന് ആക്രോശിച്ചുകൊണ്ട് കുനാൽ കോടാലി എടുത്ത് അൻഷുവിന്റെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം പ്രതി, അറുത്തെടുത്ത തല വീടിന് മുന്നിലെ ഒരു മരത്തിൽ കെട്ടിത്തൂക്കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
കൊലപാതകത്തിന് ശേഷവും പ്രതി അവിടെനിന്ന് ഓടിപ്പോകാൻ ശ്രമിക്കാതെ വീടിന് സമീപം തന്നെ ഇരുന്നു. തുടർന്ന് വിവരമറിഞ്ഞ് ഗ്രാമവാസികൾ തടിച്ചുകൂടുകയും പൊലീസിൽ വിവരമറിയിക്കുകയുമായിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച മൂർച്ചയേറിയ കോടാലി പൊലീസ് കണ്ടെത്തി. തുടർന്ന് പ്രതിയായ കുനാൽ കുമാറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.










0 comments