ക്രൂരമർദനത്തിനെതിരെ പരാതി നൽകാൻ പോയി; യുവതിയെ ഭർത്താവ് തലയ്ക്കടിച്ചു കൊന്നു

പ്രതീകാത്മക ചിത്രം
ഭോപാൽ: ഭർത്താവിന്റെ ക്രൂര മർദനത്തിനെതിരെ പരാതി നൽകാൻ പോയ യുവതിയെ ഭർത്താവ് തലയ്ക്കടിച്ചു കൊലപ്പെടുത്തി. നിഷാ ജാതവ് എന്ന സ്ത്രീയാണ് ദാരുണമായി കൊല്ലപ്പെട്ടത്. മധ്യപ്രദേശിലെ മൊറേന ജില്ലയിലെ ദിംനി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള സഹരിയൻ കാ പുര ഗ്രാമത്തിലാണ് സംഭവം. ആക്രമണത്തിന് ശേഷം ഒളിവിൽ പോയ ധർമേന്ദ്ര ജാതവിനായി അന്വേഷണം ഊർജിതമാക്കി. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ ദമ്പതികളുടെ വീട്ടിൽ ഭക്ഷണം വിളമ്പുന്നതിനെ ചൊല്ലി തർക്കം നടന്നു. നിഷയെ ധർമേന്ദ്ര ക്രൂരമായി മർദിച്ചു.
ഭർത്താവിന്റെ മർദനത്തിൽ മനംനൊന്ത്, പരാതി നൽകാനായി ദിംനി പൊലീസ് സ്റ്റേഷനിലേക്ക് നടന്നുപോയ നിഷയെ ധർമേന്ദ്രയും പിന്തുടർന്നു. പൊലീസ് സ്റ്റേഷനിലെത്തുന്നതിന് മുൻപ് കൃഷിയിടത്തിന് സമീപം വച്ച് നിഷയെ തടഞ്ഞുനിർത്തിയ ധർമേന്ദ്ര വീണ്ടും ആക്രമിച്ചു. ഇരുമ്പുവടികൊണ്ട് തലയുടെ പിൻഭാഗത്ത് ശക്തമായി അടിക്കുകയും ചെയ്തു. ആക്രമണത്തെ തുടർന്ന് നിഷ സംഭവ സ്ഥലത്തുവെച്ചു തന്നെ മരണപ്പെട്ടു.
ധർമേന്ദ്രയും നിഷയും വിവാഹിതരായിട്ട് 15 വർഷത്തോളമായി. ഇവർക്ക് ഒരു മകനും മൂന്ന് പെൺമക്കളുമുണ്ട്. നിഷ മുൻപും പലതവണ ഭർത്താവിന്റെയും വീട്ടുകാരുടെയും ഭാഗത്തുനിന്ന് കടുത്ത ഗാർഹിക പീഡനങ്ങൾ നേരിട്ടിരുന്നതായാണ് വിവരം. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മൊറേന ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.









0 comments