ഡൽഹിയിൽ കാഴ്ച പരിധി കുറഞ്ഞു; യാത്രാസംവിധാനങ്ങളെ ബാധിച്ച് മൂടൽമഞ്ഞ്; മോശമായി വായുനിലവാരവും

ന്യൂഡൽഹി: ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിശൈത്യവും കനത്ത മൂടൽമഞ്ഞും ശക്തമാകുന്നു. ഡൽഹിയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്നുള്ള സാഹചര്യത്തിൽ കാഴ്ച പരിധി കുറഞ്ഞു. റയിൽവേ, റോഡ് ഗതാഗത സർവീസുകളെയും മഞ്ഞ് ബാധിച്ചിട്ടുണ്ട്. ഇതിനോടകം വിമാനങ്ങൾ വൈകുന്നുവെന്നും റിപ്പോർട്ട്.
വായുനിലവാരവും മോശമായി തുടരുന്നതാണ് ജനങ്ങളെ വലയ്ക്കുന്നത്. മലിനീകരണം തടയുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടുവെന്ന വിമർശനം ഇതോടെ ശക്തമായിട്ടുണ്ട്. വായുമലിനീകരണം ഒരു പൊതുജനാരോഗ്യ പ്രതിസന്ധിയായി മാറിയിട്ടും ഫലപ്രദമായ നടപടികൾ ഉണ്ടാകുന്നില്ലെന്ന് പരിസ്ഥിതി പ്രവർത്തകർ ആരോപിച്ചു.
രാജ്യതലസ്ഥാനത്ത് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ മൂലം മരിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധനവെന്ന വിവരം കഴിഞ്ഞ ദിവസം പറത്തുവന്നിരുന്നു. 2024-ൽ മാത്രം ഡൽഹിയിൽ 9,000-ലധികം പേർ ശ്വാസകോശ രോഗങ്ങൾ ബാധിച്ച് മരിച്ചതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.
ഡൽഹി സർക്കാരിന്റെ കീഴിലുള്ള 'രജിസ്ട്രേഷൻ ഓഫ് ബർത്ത്‌സ് ആൻഡ് ഡെത്ത്‌സ്' വിഭാഗം പുറത്തുവിട്ട റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങളുള്ളത്. കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്ത മരണങ്ങളിൽ വലിയൊരു ഭാഗവും ശ്വാസകോശ സംബന്ധമായ അണുബാധകൾ, ആസ്ത്മ, ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പൾമണറി ഡിസീസ് എന്നിവ മൂലമാണ്.
വായുനിലവാരം അതീവ ഗുരുതരമായ വിഭാഗത്തിൽ തുടരുന്ന ശൈത്യകാലത്താണ് മരണനിരക്ക് കുത്തനെ ഉയർന്നത്. മുതിർന്ന പൗരന്മാരും കുട്ടികളുമാണ് വായുമലിനീകരണത്തിന്റെ ഇരകളായി മാറിയവരിൽ ഭൂരിഭാഗവും. രാജ്യതലസ്ഥാനത്തെ ശ്വാസംമുട്ടിക്കുന്ന പുകമഞ്ഞും മലിനവായുവും ജനജീവിതത്തെ സാരമായി ബാധിക്കുന്നതിന്റെ തെളിവാണ് ഈ കണക്കുകൾ.










0 comments