പെട്രോൾ ചോർത്തൽ, ആദ്യം പ്രതിയാകുന്നത് 30 വർഷം മുമ്പ്; ഒടുവിൽ പിടിവീണു

എ ഐ നിർമിത ചിത്രം
ന്യൂഡൽഹി: രാജസ്ഥാൻ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ പെട്രോളിയം പൈപ്പ്‌ലൈനുകളിൽ നിന്ന് ഇന്ധനം മോഷ്ടിച്ച രണ്ട് പേർ അറസ്റ്റിൽ. സ്വർണ് സിങ്, സഹോദരീഭർത്താവ് ധർമേന്ദർ (റിങ്കു) എന്നിവരാണ് ഡൽഹി പൊലീസിന്റെ പിടിയിലായത്. ഇവർ ഹരിയാനയിലും പഞ്ചാബിലും ഒന്നിലധികം കേസുകളിൽ പ്രതികളാണെന്നും ഇവരെക്കുറിച്ച് വിവരം നൽകുന്നവർക്ക് 25,000 രൂപ വീതം പാരിദോഷികം പ്രഖ്യാപിച്ചിരുന്നതായും ഡെപ്യൂട്ടി പൊലീസ് കമീഷണർ (ക്രൈം) ഹർഷ് ഇന്തോറ പറഞ്ഞു.
1992ൽ ഡൽഹി വിമാനത്താവളത്തിൽ നടന്ന ഒരു മോഷണക്കേസിലാണ് സ്വർണ് ആദ്യം പ്രതിയാകുന്നത്. ഭൂഗർഭ പെട്രോളിയം പൈപ്പ്‌ലൈനുകൾക്ക് സമീപമുള്ള ഒരു സ്ഥലം ആദ്യം വാടകയ്‌ക്കെടുക്കും. തുടർന്ന് സ്ഥലം മറച്ചുകെട്ടി തുരങ്കങ്ങൾ കുഴിച്ച് ഇന്ധനം വഴിതിരിച്ചുവിട്ടായിരുന്നു മോഷണരീതി. സ്വർണ് സിങ് നേരത്തെ ഇന്ധന ടാങ്കറുകളുടെ ഡ്രൈവറായിരുന്നു. ജയ്പൂർ, ഗുരുഗ്രാം, ബതിന്ദ, കുരുക്ഷേത്ര, ഡൽഹിയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലായിരുന്നു പ്രവർത്തനം.
ഡ്രൈവർ കൂടിയായ റിങ്കു പെട്രോളിയം മോഷണത്തിന്റെ വിവിധ ഘട്ടത്തിൽ സ്വർണിനെ സഹായിച്ചിരുന്നു. ജയ്പൂരിൽ ഒരു വാടക വീട്ടിൽ നിന്ന് തുരങ്കം കുഴിച്ച് എച്ച്പിസിഎൽ എംഡിപിഎൽ പൈപ്പ്ലൈൻ ടാപ്പുചെയ്ത് പിക്കപ്പ് വാഹനത്തിലേക്ക് ഡീസൽ കയറ്റിയതിന് ഇരുവരും ഒളിവിലായിരുന്നു. വികാസ്പുരിക്ക് സമീപം ഇവരുടെ നീക്കത്തെക്കുറിച്ച് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് അറസ്റ്റ്.
ഡീസലും പെട്രോളും വാണിജ്യ ഡ്രൈവർമാർക്ക് വിൽക്കാറുണ്ടായിരുന്നുവെന്നും എയർ ടർബൈൻ ഇന്ധനം മണ്ണെണ്ണയ്ക്ക് പകരമായി ഉപയോഗിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഭൂഗർഭ പൈപ്പ്ലൈനുമായി ബന്ധിപ്പിച്ചിരിക്കുന്ന നിയമവിരുദ്ധ വാൽവ് സംവിധാനം ഉദ്യോഗസ്ഥർ കണ്ടെത്തി. പെട്രോളിയം ആൻഡ് മിനറൽസ് പൈപ്പ്‌ലൈൻസ് ആക്ട്, പൊതു സ്വത്തിന് നാശനഷ്ടം (തടയൽ നിയമം) എന്നിവ പ്രകാരം രാജസ്ഥാനിൽ കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് പറഞ്ഞു.








0 comments