താനെയിൽ യുവാവിനെ കഴുത്തറുത്ത് കൊന്നു; മൃതദേഹം വികൃതമാക്കി, ദൃശ്യങ്ങൾ പകർത്തി: സഹോദരങ്ങൾ അറസ്റ്റിൽ

പ്രതീകാത്മക ചിത്രം
താനെ: 23 കാരനായ യുവാവിനെ തലയറുത്ത് കൊലപ്പെടുത്തുകയും കൈകാലുകൾ വെട്ടിമാറ്റുകയും ചെയ്ത സംഭവത്തിൽ രണ്ട് സഹോദരങ്ങളെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ചതായും പോലീസ് അറിയിച്ചു.
മുംബ്ര സ്വദേശിയായ അമൻ മുസ്തകീൻ ഷെയ്ഖാണ് ക്രൂരമായി കൊല്ലപ്പെട്ടത്. മാർച്ച് 13-നാണ് പ്രതികളായ ഫൈസ് സുൽത്താൻ മാലിം (24), സഹോദരൻ അൽബാൻ സുൽത്താൻ മാലിം (23) എന്നിവർ ചേർന്ന് ഇയാളെ തട്ടിക്കൊണ്ടുപോയത്.
ഓട്ടോറിക്ഷാ ഡ്രൈവർമാരായ ഇവർ, മൃതദേഹം തിരിച്ചറിയാതിരിക്കാൻ തലയും കൈകളും വെട്ടിമാറ്റി ഖർദിഗാവിലെ ഒഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു. കൊലപാതകത്തിന്റെ ദൃശ്യങ്ങൾ ഇവർ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു.
മുംബ്ര പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ഉല്ലാസ്നഗറിലെ ക്രൈം ബ്രാഞ്ച് യൂണിറ്റ്-4 ആണ് പ്രതികളെ പിടികൂടിയത്. കൊല്ലപ്പെട്ട ഷെയ്ഖിന്റെ പേരിൽ മോട്ടോർ സൈക്കിൾ മോഷണക്കേസുകൾ നിലവിലുണ്ടെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അമർസിംഗ് ജാദവ് അറിയിച്ചു.
പ്രതികളിലൊരാളായ ഫൈസ് മുൻപ് ഒരു കൊലപാതകക്കേസിൽ ഉൾപ്പെട്ടിട്ടുള്ള ആളാണെന്നും ജാമ്യത്തിലിറങ്ങിയ സമയത്താണ് ഈ കൊലപാതകം നടത്തിയതെന്നും ക്രൈം ബ്രാഞ്ച് സീനിയർ ഇൻസ്പെക്ടർ രാജേഷ് ഗജ്ജൽ വ്യക്തമാക്കി. മുൻവൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും കൂടുതൽ അന്വേഷണം നടന്നു വരികയാണെന്നും പോലീസ് അറിയിച്ചു.











0 comments