കാമുകനെ കൊന്ന് ലോറിക്ക് തീയിട്ടു; അപകടമെന്ന് വരുത്താൻ ശ്രമം, യുവതി അറസ്റ്റിൽ

ലക്നൗ: കാമുകനെ കൊലപ്പെടുത്തിയ ശേഷം അപകടമെന്ന് വരുത്തിതീർക്കാൻ ലോറിക്ക് തീയിട്ട യുവതി അറസ്റ്റിൽ. ഉത്തർപ്രദേശിലെ പിലിഭിത്തിൽ കാമുകനെ കൊലപ്പെടുത്തിയ ശേഷം അപകടമെന്ന് വരുത്തിതീർക്കാൻ അമൻദീപ് കൗർ എന്ന യുവതി ലോറിക്ക് തീയിടുകയായിരുന്നു.
ജൂലൈ 10നാണ് ട്രക്ക് ഡ്രൈവറായ ബൽവീന്ദർ സിംഗിന്റെ മൃതദേഹം കത്തിയമർന്ന നിലയിൽ ലോറിക്കുള്ളിൽ നിന്ന് കണ്ടെത്തിയത്. ധന്ന ബാബ ഗുരുദ്വാരയ്ക്ക് സമീപം നിർത്തിയിട്ടിരുന്ന ലോറിക്കുള്ളിൽ വെച്ച് അമൻദീപ് കൗർ, ബൽവീന്ദറിനെ ഇരുമ്പുവടി കൊണ്ട് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു.
തുടർന്ന് കൊലപാതകം അപകടമാണെന്ന് വരുത്തിത്തീർക്കാനും തെളിവുകൾ നശിപ്പിക്കാനുമായി ലോറിയിൽ ഡീസലൊഴിച്ച് തീയിട്ടു. കഴിഞ്ഞ 3 വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു. എന്നാൽ ഈ ബന്ധം അവസാനിപ്പിക്കാൻ അമൻദീപ് ആഗ്രഹിച്ചപ്പോൾ, ഇവരുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും കുടുംബത്തിന് അയച്ചുകൊടുക്കുമെന്നും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നും പറഞ്ഞ് ബൽവീന്ദർ ഭീഷണിപ്പെടുത്തുകയായിരുന്നു.
പിലിഭിത്തിലെ ഗോമതി ഗുരുദ്വാരയ്ക്ക് സമീപത്തു നിന്നാണ് അമൻദീപ് കൗറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കൃത്യത്തിന് ഉപയോഗിച്ച ഇരുമ്പുവടിയും ഡീസൽ കൊണ്ടുവന്ന പ്ലാസ്റ്റിക് കാനും പൊലീസ് കണ്ടെടുത്തു. കൊല്ലപ്പെട്ട ബൽവീന്ദറിന്റെ സഹോദരൻ ഗുർമീത് സിംഗിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്









0 comments