ഹർഭജന്റെ ബംഗ്ലാവിന്റെ മതിലിൽ "ചതിയൻ" എന്ന് എഴുതി; ബിജെപിയിലേക്ക് കൂടുമാറിയതിൽ പ്രതിഷേധം

ഹർഭജൻ സിങിന്റെ ബംഗ്ലാവിന്റെ മതിലിൽ ഗദ്ദാർ എന്ന് എഴുതിയിരിക്കുന്നു (ഇടത്), ഹർഭജൻ സിങ് (വലത് | PHOTO CREDIT: FB/Harbhajan Singh
ജലന്ധർ: ബിജെപിയുടെ 'ഓപ്പറേഷന്റെ' ഭാഗമായി ആം ആദ്മി പാർടി (എഎപി)വിട്ട രാജ്യസഭാംഗം ഹർഭജൻ സിങിനെതിരെ ജന്മനാട്ടിൽ പ്രതിഷേധം. ബിജെപിയിൽ ചേർന്നതിന് പിന്നാലെ ഹർഭജന്റെ ജലന്ധറിലെ ബംഗ്ലാവിന് മുന്നിൽ എഎപി പ്രവർത്തകർ പ്രതിഷേധിച്ചു. മതിലിൽ പ്രതിഷേധക്കാർ കറുത്ത പെയിന്റ് ഉപയോഗിച്ച് "ഗദ്ദാർ" (ചതിയൻ) എന്ന് എഴുതി. സംഭവസയം ഹർഭജൻ വീട്ടിലുണ്ടായിരുന്നില്ല. 2022 ഏപ്രിലിലാണ് മുന്‍ക്രിക്കറ്റ്താരമായ ഹർഭജൻ എഎപി ടിക്കറ്റിൽ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
പഞ്ചാബിലെ എഎപിയുടെ ഏഴു രാജ്യസഭാംഗങ്ങളെയാണ് ബിജെപി കഴിഞ്ഞദിവസം വിലക്കെടുത്തത്. എഎപി ഭരിക്കുന്ന പഞ്ചാബില്‍ ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ബിജെപിയുടെ ‘ഓപറേഷന്റെ’ ഭാഗമാണിത്.
ഹര്‍ഭജനെ കൂടാതെ രാഘവ് ഛദ്ദ, അശോക് മിത്തൽ, സന്ദീപ് പാഠക്, സ്വാതി മലിവാൾ, വിക്രം സാഹ്നി, രജീന്ദർ ഗുപ്‌ത എന്നിവരാണ് ബിജെപിയിലെത്തിയത്.ആകെ 10 എംപിമാരില്‍ മൂന്നിൽ രണ്ടും എഎപി വിട്ടതിനാല്‍ കൂറുമാറ്റനിരോധന നിയമം ബാധകമാകില്ലെന്ന് രാഘവ് ഛദ്ദ പറഞ്ഞു.
വഞ്ചകരായ എംപിമാർക്ക് പഞ്ചാബും രാജ്യവും മാപ്പ് കൊടുക്കില്ലെന്ന് എഎപി പ്രതികരിച്ചു. രാജ്യസഭാ ഉപനേതാവ് പദവിയിൽനിന്ന് ഛദ്ദയെ മൂന്നാഴ്‌ച മുന്പ് മാറ്റി, പകരം അശോക് മിത്തലിനെ നിയോഗിച്ചിരുന്നു. സ്വന്തം സ്ഥാപനങ്ങളിലും വീട്ടിലും ഇഡി മൂന്നുദിവസം റെയ്‌ഡ് നടത്തിയതിന് പിന്നാലെയാണ് അശോക് മിത്തൽ ബിജെപിയിൽ ചേർന്നത്. രാഘവ് ഛദ്ദയ്‌ക്ക് ബിജെപി കേന്ദ്രമന്ത്രിസ്ഥാനമാണ് വാഗ്‌ദാനം. മറ്റ് എംപിമാർക്കും കിട്ടിയിട്ടുണ്ട് സമാനമായ വാഗ്‌ദാനങ്ങൾ.
എഎപിയില്‍ അസംതൃപ്‌തരായിരുന്ന ഛദ്ദയെയും സ്വാതി മലിവാളിനേയും ദീര്‍ഘനാളായി ബിജെപി ലക്ഷ്യമിട്ടിരുന്നു.











0 comments