11 വർഷം മുമ്പ് മകൻ മരിച്ചു: ദമ്പതികൾക്ക് വാടക ഗർഭധാരണത്തിന് അനുമതി

ഹൈദരാബാദ്: 11 വർഷം മുമ്പ് വാഹനാപകടത്തിൽ മകൻ നഷ്ടപ്പെട്ട ദമ്പതികൾക്ക് വാടക ഗർഭധാരണത്തിനുള്ള യോഗ്യതാ സർട്ടിഫിക്കറ്റ് നൽകാൻ തെലങ്കാന ഹൈക്കോടതി ഉത്തരവിട്ടു. ഇത് സംബന്ധിച്ച് സംസ്ഥാന ആരോഗ്യ വകുപ്പിന് നിർദേശം നൽകി. 10 ദിവസത്തിനുള്ള സർട്ടിഫിക്കറ്റ് നൽകണമെന്നാണ് കോടതി ഉത്തരവിട്ടത്.
വാടക ഗർഭധാരണത്തിന് അനുമതി തേടി ദമ്പതികൾ നൽകിയ അപേക്ഷ ഫെബ്രുവരി 23ന് നിഷേധിച്ചിരുന്നു. ഇത് റദ്ദാക്കിയാണ് തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ബി വിജയ്‌സെൻ റെഡ്ഡി അനുമതി നൽകിയത്. ഉത്തരവ് ലഭിച്ചാലുടൻ ആവശ്യമായ യോഗ്യതാ സർട്ടിഫിക്കറ്റ് ദമ്പദികൾക്ക് കൈമാറാൻ തെലങ്കാനയിലെ അസിസ്റ്റഡ് റീപ്രൊഡക്റ്റീവ് ടെക്നോളജി (ആർടി) ആൻഡ് സറോഗസി അഡീഷണൽ ഡയറക്ടറോട് കോടതി നിർദ്ദേശിച്ചു.
കോടതി രേഖകൾ പ്രകാരം, ഭർത്താവിന്റെ ആദ്യ വിവാഹം 1996ൽ ആയിരുന്നു. ഈ ബന്ധത്തിൽ 1997 ഫെബ്രുവരിയിൽ ഒരു കുട്ടി ജനിക്കുകയും, പിന്നീട് 2008 നവംബറിൽ ഇവർ വിവാഹമോചനം നേടുകയും ചെയ്തു. എങ്കിലും ആ കുട്ടിയുടെ സംരക്ഷണം അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. തുടർന്ന് 2013 ഫെബ്രുവരിയിൽ അദ്ദേഹം വീണ്ടും വിവാഹിതനായി. ദമ്പതികൾക്ക് 2014 ജൂണിൽ ഒരു മകൻ ജനിച്ചെങ്കിലും, 2015 ഡിസംബറിൽ ആ മകൻ റോഡപകടത്തിൽ മരിച്ചു.
തുടർന്നാണ് ഇവർ വാടക ഗർഭധാരണത്തിനായി അനുമതി തേടിയത്. നിലവിലുള്ള കുട്ടികൾക്ക് മാരകമായ അസുഖങ്ങൾ ഉണ്ടെങ്കിൽ മാത്രമേ വാടക ഗർഭധാരണത്തിന് അനുമതിയുള്ളൂ എന്നും, ദമ്പതികൾക്ക് പ്രായപരിധി കഴിഞ്ഞുവെന്നും ചൂണ്ടിക്കാണിച്ചാണ് ഫെബ്രുവരി 23-ന് അധികൃതർ ഇവരുടെ അപേക്ഷ തള്ളിയത്.
സമാനമായ രീതിയിൽ പ്രായപരിധിയുടെ പേരിൽ വാടക ഗർഭധാരണം നിഷേധിക്കപ്പെട്ട മറ്റു ദമ്പതികൾക്കും അലഹബാദ് ഹൈക്കോടതി അടുത്തിടെ അനുകൂല വിധി നൽകിയിരുന്നു. പ്രായപരിധി കർശനമായി നടപ്പിലാക്കുന്നത് ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് അലഹബാദ് ഹൈക്കോടതിയും വ്യക്തമാക്കിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയതോടെ ദമ്പതികൾക്ക് അനുകൂലമായി കോടതി ഉത്തരവിടുകയായിരുന്നു.









0 comments