‘ബസ് ഡ്രൈവർ നിർബന്ധിച്ചപ്പോൾ റെയിൽവേ ഗേറ്റ് തുറന്നു’; ഗേറ്റ് കീപ്പറെ സസ്പെൻഡ് ചെയ്തു

ചെന്നൈ: തമിഴ്നാട് കടലൂരിൽ ട്രെയിൻ സ്കൂൾ ബസിലിടിച്ച് നാല് കുട്ടികൾ മരിച്ച സംഭവത്തിൽ ഗേറ്റ് കീപ്പർ പങ്കജ് കുമാറിനെ ദക്ഷിണ റെയിൽവേ സസ്പെൻഡ് ചെയ്തു. സ്കൂൾ ബസ് ഡ്രൈവർ നിർബന്ധിച്ചതോടെ അടഞ്ഞു കിടന്ന റെയിൽവേഗേറ്റ് ജീവനക്കാരൻ തുറന്നു നൽകുകയായിരുന്നെന്ന് റെയിൽവേ നടത്തിയ പ്രഥാമിക അന്വേഷണത്തിൽ വ്യക്തമായി. ഗേറ്റ് തുറന്ന് ബസ് കടന്നു പോകുമ്പോഴായിരുന്നു അപകടം. സംഭവത്തിൽ റെയിൽവേ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
കടലൂരിലെ സെമ്മങ്കുപ്പത്തിൽ രാവിലെ 7.45നായിരുന്നു അപകടം. റെയിൽവേ ട്രാക്ക് കടക്കാനുള്ള വാഹനത്തിന്റെ ശ്രമത്തിനിടെ ട്രെയിൻ വന്നിടിക്കുകയായിരുന്നു. ബസിൽ ആറ് കുട്ടികളും ഡ്രൈവറുമായിരുന്നു ഉണ്ടായിരുന്നത്. പരിക്കേറ്റ വിദ്യാർഥികളെ കടലൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

മരിച്ചവരുടെ ബന്ധുക്കൾക്ക് അഞ്ച് ലക്ഷം രൂപയും ഗുരുതരമായി പരുക്കേറ്റവരുടെ ബന്ധുക്കൾക്ക് 2.5 ലക്ഷം രൂപയും പരുക്കേറ്റവർക്ക് 50,000 രൂപയും റെയിൽവേ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. മരിച്ചവരുടെ ബന്ധുക്കൾക്ക് അഞ്ച് ലക്ഷം രൂപയും ഗുരുതരമായി പരുക്കേറ്റവരുടെ ബന്ധുക്കൾക്ക് ഒരു ലക്ഷം രൂപയും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. നിസാര പരുക്കേറ്റവർക്ക് 50,000 രൂപ നൽകുമെന്നും തമിഴ്നാട് സർക്കാരും പ്രഖ്യാപിച്ചു.









0 comments