ഒഡിഷയിൽ വിദ്യാർഥി തീകൊളുത്തി ജീവനൊടുക്കി; ഒരു മാസത്തിനുള്ളിൽ മൂന്നാമത്തെ സംഭവം

ഭുവനേശ്വർ: സുഹൃത്തിന്റെ ഭീഷണിയെ തുടർന്ന് ഒഡിഷയിൽ ഇരുപതുകാരി തീകൊളുത്തി ജീവനൊടുക്കി. ഒഡിഷയിലെ കേന്ദ്രപാറ ജില്ലയിലാണ് സംഭവം. പെൺകുട്ടി ശരീരത്തിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഭീഷണിയെ തുടർന്നാണ് വിദ്യാർഥി ജീവനൊടുക്കിയതെന്ന് പെൺകുട്ടിയുടെ അച്ഛൻ ആരോപിച്ചു.
ആറുമാസം മുമ്പ് പെൺകുട്ടി സുഹൃത്തിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. തന്റെ സ്വകാര്യ ചിത്രങ്ങൾ ഉപയോഗിച്ച് സുഹൃത്ത് ഭീഷണിപ്പെടുത്തുന്നും എന്ന് ആരോപിച്ചാണ് പരാതി നൽകിയത്. എന്നാൽ പരാതിയിൽ അധികൃതർ നടപടി എടുത്തില്ലെന്ന് പെൺകുട്ടിയുടെ അച്ഛൻ പറഞ്ഞു.
മകളെ അപായപ്പെടുത്തുമെന്ന് സുഹൃത്ത് പറഞ്ഞിരുന്നതായും പെൺകുട്ടിയുടെ അച്ഛൻ പറഞ്ഞു. പെൺകുട്ടി സ്വയം പെട്രോളൊഴിച്ച് ജീവനൊടുക്കിയതായാണ് പ്രാഥമിക നിഗമനം. അന്വേഷണം ആരംഭിച്ചതായി കേന്ദ്രപാറ പൊലീസ് സൂപ്രണ്ട് സിദ്ധാർത്ഥ് കതാരിയ പറഞ്ഞു.
ഒരുമാസത്തിനുള്ളിൽ ഒഡിഷയിലെ മൂന്നാമത്തെ സംഭവമാണിത്. ജൂലൈ 12 ന് ബാലസോറിലെ എഫ്എം കോളേജിലെ വിദ്യാർഥി ക്യാമ്പസിൽ ജീവനൊടുക്കിയിരുന്നു. വകുപ്പ് മേധാവിക്കെതിരെ നൽകിയ ലൈംഗിക പീഡന പരാതിയിൽ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് ജീവനൊടുക്കിയത്. ആഗസ്ത് 2ന് പുരി ജില്ലയിലെ ബലംഗ സ്വദേശിയായ പതിനഞ്ചുകാരി ഗുരുതരമായി പൊള്ളലേറ്റതിനെ തുടർന്ന് മരിച്ചു.










0 comments