print edition രാജസ്ഥാനിൽ ക്രിസ്‌ത്യൻ പള്ളിക്കുനേരെ ആർഎസ്‌എസ് ആക്രമണം ; വികാരിയെ മർദിച്ചു , കുർബാന തടഞ്ഞു

ജയ്‌പുർ
ബിജെപി ഭരിക്കുന്ന രാജസ്ഥാനിലെ ബിച്ചിവാരയിൽ ക്രിസ്‌ത്യൻ പള്ളിക്കുനേരെ ആർഎസ്‌എസ്, ബജ്‌രംഗദൾ ആക്രമണം. സെന്റ് ജോസഫ്‌സ് പള്ളിയിലേക്ക് കടന്നുകയറിയ അക്രമികൾ കുർബാന തടഞ്ഞു. അൾത്താരയ്‌ക്ക് സമീപത്ത് വികാരി ഫാ. രാജേഷിനെ കൈയേറ്റംചെയ്‌തു. തടയാൻശ്രമിച്ച വിശ്വാസികളെയും മർദിച്ചു.
അധിക്ഷേപ വാക്കുകളും മുദ്രാവാക്യങ്ങളുമായാണ് അക്രമികൾ പള്ളിയിൽ ഇരച്ചുകയറിയത്. ഗോത്രവിഭാഗക്കാരെ മതപരിവർത്തനം നടത്തുന്നെന്ന് ആരോപിച്ചായിരുന്നു അക്രമം.
പൊലീസ് എത്തിയതോടെ അക്രമികൾ പിരിഞ്ഞുപോയെങ്കിലും സ്ഥലത്തെ പൊലീസ് സ്റ്റേഷനിൽ സംഘടിച്ചെത്തി സംഘർഷം സൃഷ്‌ടിച്ചു. മതവിശ്വാസത്തിനുള്ള ഭരണഘടനാവകാശം ചോദ്യംചെയ്യുകയും ആക്രമിക്കപ്പെടുകയും ചെയ്യുന്നത് സ്ഥിരം സംഭവമാണെന്നതടക്കം ചൂണ്ടിക്കാട്ടി ഫാ. രാജേഷ് പൊലീസിൽ പരാതി നൽകി.










0 comments