റോഡിൽ വഴി മാറിക്കൊടുത്തില്ലെന്ന് ആരോപണം; കാറിന്റെ ചില്ല് തകർത്ത് ഡ്രൈവറെ മർദിച്ചു

ഗുരുഗ്രാം: റോഡിൽ വഴി കൊടുക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ ഡൽഹി സ്വദേശിയെ ഒരു കിലോമീറ്ററോളം പിന്തുടർന്ന് ആക്രമിച്ച കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. 22-കാരായ 2 യുവാക്കളെയാണ് ഗുരുഗ്രാം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾ സഞ്ചരിച്ചിരുന്ന, ഫാൻസി നമ്പറുള്ള കറുത്ത മഹിന്ദ്ര സ്കോർപിയോ-എൻ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. ഗുരുഗ്രാമിലെ സോഹ്‌ന റോഡിലാണ് സംഭവം.
ഡൽഹി സിആർ പാർക്ക് സ്വദേശിയായ 45-കാരനാണ് അക്രമത്തിനിരയായത്. ഇദ്ദേഹം ഗുരുഗ്രാമിലെ വ്യക്തിപരമായ ആവശ്യങ്ങൾക്ക് ശേഷം സോഹ്‌ന റോഡിൽ നിന്നും ഉദ്യോഗ് വിഹാറിലേക്ക് പോകുന്നതിനിടയിലാണ് സംഭവം. പ്രതികൾ തങ്ങളുടെ സ്കോർപിയോ കാറുമായി അതിവേഗത്തിൽ വരികയും മറ്റ് വാഹനങ്ങളെ അലക്ഷ്യമായി ഓവർടേക്ക് ചെയ്യുകയുമായിരുന്നു. ട്രാഫിക് ബ്ലോക്ക് കാരണം പരാതിക്കാരന് പെട്ടെന്ന് വശത്തേക്ക് മാറിക്കൊടുക്കാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് പ്രതികൾ നിരന്തരമായി ഹോൺ മുഴക്കുകയും ഇരുവിഭാഗവും തമ്മിൽ വാക്കുതർക്കം ഉണ്ടാകുകയുമായിരുന്നു.
ഇതിനുപിന്നാലെ പ്രതികൾ ഒരു കിലോമീറ്ററോളം പരാതിക്കാരന്റെ കാറിനെ പിന്തുടർന്ന് തടഞ്ഞുനിർത്തി. കനത്ത വടിയുമായി സ്കോർപിയോയിൽ നിന്നിറങ്ങിയ യുവാക്കൾ കാറിന്റെ വിൻഡോ തല്ലിത്തകർക്കുകയായിരുന്നു. തുടർന്ന് ഡ്രൈവർ സീറ്റിലിരുന്ന വ്യക്തിയെ വടികൊണ്ട് ക്രൂരമായി മർദ്ദിച്ചു. ആക്രമണത്തിൽ ഇദ്ദേഹത്തിന്റെ തോളെല്ലിന് പരിക്കേൽക്കുകയും ചില്ലുകൾ തകർന്നു വീണ് മുഖത്തും കണ്ണിന് സമീപത്തും മുറിവുകൾ ഉണ്ടാവുകയും ചെയ്തു.
പരിക്കേറ്റ ഡ്രൈവർ അക്രമത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. ഇതിൽ പ്രതികളുടെ മുഖവും വാഹനത്തിന്റെ നമ്പറും വ്യക്തമായി കാണാമായിരുന്നു. ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു. ഡ്രൈവർ ഉടൻ തന്നെ പോലീസ് കൺട്രോൾ റൂമിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് എമർജൻസി റെസ്‌പോൺസ് വാഹനം സ്ഥലത്തെത്തി ഇദ്ദേഹത്തെ സഹായിച്ചു.









0 comments