വനിതാ ഡോക്ടർ ജീവനൊടുക്കി; ഭർത്താവിന്റെ ശാരീരിക-മാനിസക പീഡനം മൂലമെന്ന് കുടുംബം

ചണ്ഡീഗഡ്: വനിതാ ഡോക്ടറെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ജലന്ധറിലെ നാഷണൽ ഐ ഹോസ്പിറ്റലിന്റെ ഉടമയായ ഡോ. പിയൂഷുമായി വേർപിരിഞ്ഞ് കഴിയുകയായിരുന്ന ഡോ. മീനാക്ഷിയെയാണ് ബുധനാഴ്ച തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന്റെ വാതിലുകൾ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. ഒടുവിൽ ജനലുകൾ തകർത്താണ് പൊലീസ് അകത്തു കടന്നത്.
അതേസമയം ഭർത്താവിന്റെ പരസ്ത്രീ ബന്ധവും അയാളിൽ നിന്നേറ്റ ശാരീരിക-മാനസിക പീഡനം മൂലമാണ് മീനാക്ഷി ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിച്ചു. 2018 ഒക്ടോബറിലായിരുന്നു പീയുഷുമായുള്ള മീനാക്ഷിയുടെ വിവാഹം. പിയൂഷിന് അദ്ദേഹത്തിന്റെ ആശുപത്രിയിലെ മറ്റൊരു നഴ്സുമായിബന്ധമുണ്ടായിരുന്നുവെന്നും സംശയം തോന്നിയ മീനാക്ഷി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ഉറപ്പിക്കുകയും ഇത് ചോദ്യം ചെയ്യുന്നതിന്റെ പേരിൽ മീനാക്ഷി പലപ്പോഴും മർദനത്തിന് ഇരയായിട്ടുണ്ടെന്നും കുടുംബം വെളിപ്പെടുത്തി.
മർദ്ദനത്തിന് ശേഷം പീയുഷ് തന്നെ വിളിക്കുകയും "ഞാൻ മീനാക്ഷിയെ അടിച്ചു, എനിക്ക് തെറ്റുപറ്റി" എന്ന് ആവർത്തിച്ച് പറഞ്ഞിട്ടുണ്ടെന്നും മീനാക്ഷിയുടെ അമ്മ കൂട്ടിച്ചേർത്തു. ഭർത്താവിന്റെ ശാരീരിക മർദ്ദനം സഹിക്കവയ്യാതെ 2025 ജൂലൈ മുതൽ മീനാക്ഷി തനിച്ചായിരുന്നു താമസമെന്നും കുടുംബം പറഞ്ഞു. ഇതിനിടയിൽ വിവാഹമോചനത്തിന് ശ്രമിച്ചിരുന്നതായും റിപ്പോർട് ഉണ്ട്. ഈ മാസം സ്വന്തമായി ഒരു വീട് വാങ്ങാൻ ഡോക്ടർ പദ്ധതിയിട്ടിരുന്നതായാണ് റിപ്പോർട്ട്.
ഇതിനായി ഏതാനും ദിവസങ്ങൾക്ക് മുൻപ് ബാങ്കിൽ പോയപ്പോഴാണ് തന്റെ പേരിൽ ഇതിനകം 2.5 കോടി രൂപയുടെ ലോൺ നിലവിലുണ്ടെന്ന കാര്യം അവർ അറിഞ്ഞതെന്ന് കുടുംബം വെളിപ്പെടുത്തി. ഇതിൽ ഒരു വിഹിതം കാറിനും ബാക്കി തുക അദ്ദേഹത്തിന്റെ ആശുപത്രിക്ക് വേണ്ടിയുമായിരുന്നു എടുത്തത്. എന്നാൽ ഈ രേഖകളിലൊന്നിലും തന്റെ ഒപ്പ് ഉണ്ടായിരുന്നില്ലെന്നും മീനാക്ഷി കണ്ടെത്തി. പിന്നാലെയാണ് യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. മീനാക്ഷിയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.









0 comments