പറയുന്നത് ചോദിച്ചാൽ മതി! പിഎം കെയേഴ്‌സ് ഫണ്ടിനെക്കുറിച്ച് പാർലമെന്റിൽ ചോദ്യം പാടില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്

ന്യൂഡൽഹി: വിവാദമായ പിഎം കെയേഴ്‌സ് ഫണ്ടിനെക്കുറിച്ചുള്ള വിവരങ്ങൾ പാർലമെന്റിൽ തിരക്കാൻ കഴിയില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്. പിഎം കെയേഴ്‌സ് ഫണ്ട്, പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ ഫണ്ട്, ദേശീയ പ്രതിരോധ ഫണ്ട് എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ പാർലമെന്റിൽ അനുവദിക്കരുതെന്ന് ലോക്സഭാ സെക്രട്ടേറിയറ്റിന് പിഎംഒ നിർദ്ദേശം നൽകി.
സർക്കാരിന്റെ നേരിട്ടുള്ള ഉത്തരവാദിത്തത്തിലല്ലാത്ത സ്ഥാപനങ്ങളെക്കുറിച്ചോ വ്യക്തികളെക്കുറിച്ചോ ചോദ്യങ്ങൾ ഉന്നയിക്കാൻ പാടില്ലെന്ന ലോക്സഭയിലെ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട ചട്ടങ്ങൾ ചൂണ്ടിക്കാട്ടിയാണ് പിഎംഒയുടെ ഈ നീക്കം.
പിഎം കെയേഴ്‌സ് ഫണ്ടിലെ പണം രാജ്യത്തിന്റെ കൺസോളിഡേറ്റഡ് ഫണ്ടിൽ നിന്നുള്ളതല്ലെന്നും മറിച്ച് വ്യക്തികളും സ്ഥാപനങ്ങളും സ്വമേധയാ നൽകുന്ന സംഭാവനയാണെന്നുമാണ് ഇതിന് നൽകുന്ന വിശദീകരണം.
അതിനാൽ ഇത് സർക്കാരിന്റെ ഫണ്ടല്ലെന്നും അതുകൊണ്ടുതന്നെ പാർലമെന്റിനോട് മറുപടി പറയാൻ ബാധ്യതയില്ലെന്നുമാണ് കേന്ദ്ര നിലപാട്. ഫണ്ടുകളുടെ വരവ് ചെലവ് കണക്കുകളെക്കുറിച്ചോ, അത് എവിടെ വിനിയോഗിച്ചു എന്നതിനെക്കുറിച്ചോ ഉള്ള ചോദ്യങ്ങൾക്കോ സീറോ അവർ നോട്ടീസുകൾക്കോ ഇനി അനുമതി ലഭിക്കില്ല.
കോവിഡ് കാലത്ത് രൂപീകരിച്ച പിഎം കെയേഴ്‌സ് ഫണ്ടിന്റെ സുതാര്യതയെക്കുറിച്ച് നേരത്തെ തന്നെ പ്രതിപക്ഷം വലിയ തോതിൽ ചോദ്യങ്ങൾ ഉയർത്തിയിരുന്നു. ഫണ്ടിനെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ ഇപ്പോൾ പാർലമെന്റിനും മറുപടി നൽകില്ലെന്ന കേന്ദ്രത്തിന്റെ നിലപാട് ജനാധിപത്യ വിരുദ്ധമാണെന്ന ആരോപണം ഉയർന്നു കഴിഞ്ഞു.










0 comments