ജനങ്ങളെ ഉപദേശിച്ച് മോദി വിദേശത്തേക്ക്: സന്ദർശിക്കുന്നത് അഞ്ച് രാജ്യങ്ങൾ

ന്യൂഡൽഹി: രാജ്യം കടുത്ത സാമ്പത്തികപ്രതിസന്ധിയും ഇന്ധനക്ഷാമവും നേരിടുകയാണെന്ന് വിദേശയാത്രകൾ ഒഴിവാക്കണമെന്നും പൗരന്മാരോട് ആഹ്വാനം ചെയ്തതിന് തൊട്ടുപിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ പര്യടനത്തിന് ഒരുങ്ങുന്നു. മെയ് 15 മുതൽ 20 വരെ യുഎഇ, നെതർലൻഡ്‌സ്, സ്വീഡൻ, നോർവേ, ഇറ്റലി എന്നീ രാജ്യങ്ങളാണ് മോദി സന്ദർശിക്കുന്നത്. മെയ് 15 ന് യുഎഇയിലേക്കാണ് ആദ്യ യാത്ര. ഇവിടെ നിന്നും അന്ന് തന്നെ നെതർലൻ്റ്സിലേക്ക് തിരിക്കും. 17ന് സ്വീഡനിലെത്തും. 18ന് നോർവേയിലും 19 ന് ഇറ്റലിയിലും സന്ദര്‍ശനം നടത്തും. മെയ് 20ന് തിരികെ ഇന്ത്യയിലേക്ക് യാത്ര തിരിക്കും.
കഴിഞ്ഞ പത്തുവർഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയുടെ വിദേശയാത്രക്കായി ഖജനാവിൽനിന്ന് 762 കോടി രൂപയാണ് പൊടിച്ചത്. 2015 മുതൽ 2025 വരെയുള്ള കാലയളവിലെ ചെലവാണിത്. 2020ൽ കോവിഡ് ആയതിനാൽ വിദേശയാത്ര ചെയ്യാൻ പറ്റിയില്ല. ഓരോവർഷവും ചെലവിട്ട തുക – 2015: 91.5 കോടി രൂപ, 2016: 33.22 കോടി, 2017: 44.27 കോടി, 2018: 51.46 കോടി, 2019: 71.76 കോടി, 2021: 36.11 കോടി, 2022: 55.82 കോടി, 2023: 93.63 കോടി, 2024: 109.51 കോടി, 2025: 175.19 കോടി. സുരക്ഷാസംവിധാനങ്ങൾ, ഒൗദ്യോഗിക പ്രതിനിധി സംഘങ്ങൾ, മാധ്യമ ഇടപെടലുകൾ, മറ്റ് ചെലവുകൾ തുടങ്ങിയ ഇനങ്ങളിലാണ് ഇത്രയും തുക ചെലവിട്ടിട്ടുള്ളത്.
വിദേശയാത്രകൾക്കുള്ള പ്രധാനമന്ത്രിയുടെ സംഘങ്ങളിൽ 27 മുതൽ 72 അംഗങ്ങൾ വരെ ഉണ്ടാകാറുണ്ട്. മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് വിദേശയാത്രകൾക്ക് താരതമ്യേന കുറഞ്ഞ തുകയാണ് ചെലവിട്ടിട്ടുള്ളത്. 2011ലെ അമേരിക്കൻ യാത്രയ്‌ക്ക് 10.71 കോടി, 2023ൽ റഷ്യയിലേക്ക് 9.95 കോടി, 2013ൽ ഫ്രാൻസിലേക്ക് 8.33 കോടി, 2013ൽ തന്നെ ജർമനിയിലേക്ക് 6.02 കോടി എന്നിങ്ങനെയാണ് അന്നത്തെ ചെലവ്.










0 comments