ഉയർന്ന പെൻഷന്‍ ; നിസാരകാരണങ്ങളുടെ പേരിൽ അപേക്ഷ തള്ളരുതെന്ന് ഇപിഎഫ്‌ഒ

ന്യൂഡൽഹി
ഉയർന്ന പെൻഷനുള്ള അപേക്ഷ നിസാരകാരണങ്ങളുടെ പേരിൽ ഫീൽഡ് ഓഫീസുകൾ നിരാകരിക്കരുതെന്ന് ഇപിഎഫ്‌ഒ. അപേക്ഷകൾ ഏകപക്ഷീയമായി കൂട്ടത്തോടെ തള്ളുന്നതിനെതിരെ പരാതികൾ പ്രവഹിക്കുന്ന പശ്ചാത്തലത്തിലാണ് 23ന് അയച്ച കത്തിലെ നിർദേശം. അപേക്ഷകൾ നിരസിക്കുന്നതിൽ ഓഡിറ്റ് നടത്താൻ തൊഴിൽമന്ത്രാലയവും നിർദേശിച്ചിരുന്നു. മാനദണ്ഡങ്ങളും നിർദേശങ്ങളും കൃത്യമായി പാലിച്ചുവേണം അപേക്ഷകളിൽ തീരുമാനമെടുക്കേണ്ടതെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. അപേക്ഷ നിരസിക്കണമെങ്കിൽ കൃത്യവും ന്യായവുമായ കാരണമുണ്ടാകണം. ചെറിയ പോരായ്‌മകൾ പരിഹരിക്കാൻ അവസരവും സാവകാശവും തൊഴിലുടമകൾക്കും ജീവനക്കാർക്കും നൽകണം.
ഉയർന്ന പെൻഷന് അനുകൂലമായ സുപ്രീംകോടതി വിധിക്കുശേഷം ലഭിച്ച 17.49 ലക്ഷം അപേക്ഷകളിൽ മാർച്ച് 31 വരെ 3.68 ലക്ഷം അപേക്ഷയിൽ ഡിമാൻഡ് ലെറ്റർ നൽകിയെന്ന് ഇപിഎഫ്‌ഒ വൃത്തങ്ങൾ പറഞ്ഞു. 1.02 ലക്ഷം അപേക്ഷകൾ പൂർണ്ണമാക്കാൻ തിരിച്ചയച്ചു. ഉയർന്ന പെൻഷനുവേണ്ടിയുള്ള അധികതുക ഇപിഎഫ്‌ഒ നിർദേശപ്രകാരം ഒരുലക്ഷത്തിലേറെപ്പേർ നിക്ഷേപിച്ചു. മാർച്ച് 31 വരെ 34,500-ലധികം പെൻഷൻ പേയ്‌മെന്റ് ഓർഡറുകൾ (പിപിഒ) പുറപ്പെടുവിച്ചു. 19,000 അപേക്ഷയിൽ നടപടി പുരോഗമിക്കുന്നു.










0 comments