സമരവേദിയിലേക്ക് തിരികെ പോകാൻ അനുമതി നൽകണം; റാഞ്ചി സിവിൽ സർജന് കത്തയച്ച് ദേവേന്ദ്ര നാഥ് മഹ്തോ

റാഞ്ചി : ജാർഖണ്ഡിലെ സമരവേദിയിലേക്ക് തിരികെ പോകാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് റാഞ്ചി സിവിൽ സർജന് കത്തയച്ച് വിദ്യാർഥി നേതാവ് ദേവേന്ദ്ര നാഥ് മഹ്തോ. പബ്ലിക് സർവീസ് പരീക്ഷകളിലുണ്ടായ ക്രമക്കേടുകളിൽ പ്രതിഷേധിച്ചുള്ള നിരാഹാര സമരത്തെ തുടർന്ന് മഹ്തോയുടെ ആരോഗ്യനില മോശമായിരുന്നു. തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ റാഞ്ചിയിലെ സദർ ആശുപത്രിയിൽ ചികിത്സയിലാണ്.
തങ്ങളുടെ അവകാശങ്ങൾക്കായി സമരം ചെയ്യുന്ന ആയിരക്കണക്കിന് വിദ്യാർത്ഥികൾ ഈ പോരാട്ടത്തിൽ തനിക്കൊപ്പമുണ്ടെന്ന് സിവിൽ സർജന് അയച്ച കത്തിൽ മഹാതോ വ്യക്തമാക്കുന്നു. 'ഇത് വെറുമൊരു സമരമല്ല, എന്റെ ഉത്തരവാദിത്വത്തെയും പ്രതീക്ഷയെയുെം ഉയർത്തുന്ന ഒന്നാണ്. എന്നെ ഉടൻ ജയ്പാൽ സിംഗ് മുണ്ട സ്റ്റേഡിയത്തിലെ സമരവേദിയിലേക്ക് തിരികെ പോകാൻ അനുവദിക്കണം', കത്തിൽ മഹ്തോ വ്യക്തമാക്കി. ജാർഖണ്ഡ് നിയമസഭയിലേക്ക് വിദ്യാർത്ഥികൾ നടത്തിയ മാർച്ചിൽ പങ്കെടുക്കുന്നതിനിടെ ആരോഗ്യനില വഷളായതിനെ തുടർന്ന് തിങ്കളാഴ്ചയാണ് മഹ്തോയെ ആശുപത്രിയിലേക്ക് മാറ്റിയത്.
സിവിൽ സർജന് കത്തെഴുതിയ കാര്യം മഹ്തോ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. തന്റെ ശരീരം ആശുപത്രി കിടക്കയിലാണെങ്കിലും മനസ് ഇപ്പോഴും തങ്ങളുടെ ഭാവിക്കായി പോരാട്ടം നടത്തുന്ന വിദ്യാർഥികൾക്കും യുവജനങ്ങൾക്കുമൊപ്പമാണെന്ന് മഹ്തോ കുറിച്ചു. പബ്ലിക് സർവീസ് പരീക്ഷകളിലുണ്ടായ ക്രമക്കേടുകൾക്കെതിരെ 15 ദിവസത്തിലേറെയായി നിരാഹാരസമരത്തിലാണ് ദേവേന്ദ്ര നാഥ് മഹ്തോ. അതേസമയം, ജാർഖണ്ഡിൽ ഉദ്യോഗാർഥികൾ നടത്തുന്ന സമരം 20-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. 2019നു ശേഷം നടന്ന എല്ലാ ജെഎസ്എസ്‍സി സിജിഎൽ, ജെഎസ്എസ്‍സി ജെഇ, പിജിറ്റി പരീക്ഷകൾ റദ്ദാക്കുക, പരീക്ഷാ ക്രമക്കേടുകളിൽ സിബിഐ അന്വേഷണം പ്രഖ്യാപിക്കുക, കാറ്റഗറി തിരിച്ചുള്ള കട്ട്-ഓഫുകളും ഒഎംആർ പകർപ്പുകളും പുറത്തുവിടുക, യുപിഎസ്‍സി, എസ്എസ്‍സി മാതൃകയിൽ കൃത്യമായ റിക്രൂട്ട്മെന്റ് കലണ്ടർ നടപ്പിലാക്കുക എന്നിവയാണ് വിദ്യാർഥികളുടെ പ്രധാന ആവശ്യം.










0 comments