അതിജീവിതയടക്കം 6 പേരെ കൊലപ്പെടുത്തി പീഡനകേസ് പ്രതി; മരിച്ചവരിൽ പ്രതിയുടെ കുടുംബവും

പ്രതീകാത്മക ചിത്രം
തെലങ്കാന: പീഡനകേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി അതിജീവിതയടക്കം ആറുപരെ കൊലപ്പെടുത്തി. തെലങ്കാനയിലെ രംഗറെഡ്ഡിയിലാണ് കൂട്ടക്കൊലപാതകം നടന്നത്. ബലാത്സംഗക്കേസിലെ പ്രതിയായ 35-കാരൻ രാജ്കുമാർ, തനിക്കെതിരെ പരാതി നൽകിയ പതിനേഴുകാരിയെയും അവളുടെ കുടുംബത്തെയും, കൂടാതെ സ്വന്തം ഭാര്യയെയും രണ്ട് മക്കളെയുമാണ് കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച അർധരാത്രിയോടെ എത്തിയ രാജ്കുമാർ ഷാബാദിലെ താമസസ്ഥലത്തുവെച്ച് ഭാര്യ പാർവതി സരിത (30) ഇവരുടെ നാല് വയസുള്ളതും 18 മാസം പ്രായമുള്ള രണ്ട് ആൺമക്കളെയും കൊലപ്പെടുത്തി.
2018-ലായിരുന്നു രാജ്കുമാറിന്റെയും പാർവതിയുടെയും പ്രണയവിവാഹം. തുടക്കത്തിൽ ഗ്രാമത്തിന് പുറത്ത് താമസിച്ചിരുന്ന ദമ്പതികൾ പിന്നീട് ഷാബാദിലും ദേവലഗുഡയിലുമുള്ള സ്വന്തം വീടുകളിലേക്ക് താമസം മാറുകയായിരുന്നു. ഇവർക്ക് മൂന്ന് കുട്ടികളുണ്ടായിരുന്നു. ഇവരുടെ ആദ്യത്തെ കൺമണിയായ മകൾ ജനിച്ചയുടനെ മരണപ്പെട്ടിരുന്നു. കൊലപാതകത്തിലേയ്ക്ക് നയിക്കുന്നതിന് കുടുംബത്തിൽ വലിയ തർക്കങ്ങളോ പ്രശ്നങ്ങളോ ഉണ്ടായിരുന്നില്ലെന്നും കഴിഞ്ഞ ദിവസം വൈകുന്നേരവും പാർവതി ബന്ധുക്കളോട് സാധാരണ രീതിയിലാണ് സംസാരിച്ചതെന്നും കുടുംബാംഗങ്ങൾ പറഞ്ഞു.
തുടർന്ന് ആറ് കിലോമീറ്റർ മാറി തൊട്ടടുത്ത ഗ്രാമത്തിലേയ്ക്ക് ആണ് പ്രതി പോയത്. ശേഷം ബലാത്സംഗ കേസിൽ തനിക്കെതിരെ പരാതി നൽകിയ 17കാരിയായ അതിജീവിതയെയും അവരുടെ അമ്മയും അമ്മൂമ്മയെയും കൊലപ്പെടുത്തുകയായിരുന്നു. സംഭവസമയത്ത് പെൺകുട്ടിയുടെ ഭിന്നശേഷിക്കാരിയായ 20 വയസ്സുള്ള സഹോദരി വീട്ടിലുണ്ടായിരുന്നെങ്കിലും അവരെ അയാൾ ഉപദ്രവിച്ചില്ല. കൊലപാതകങ്ങൾക്ക് ശേഷം രാജ്കുമാർ സ്വന്തം പിതാവിനെ ഫോണിൽ വിളിച്ച് കുറ്റസമ്മതം നടത്തിയ ശേഷം ഒളിവിൽ പോവുകയും ചെയ്തു. ഇയാൾക്കായുള്ള അന്വേഷണം ഊർജിതമായി നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
താൻ ആത്മഹത്യ ചെയ്യാൻ പോകുകയാണ് എന്നും രാജ്കുമാർ പറഞ്ഞിരുന്നുവെങ്കിലും അക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ തരുൺ ജോഷി പറഞ്ഞു.










0 comments