ചെങ്കോട്ട തകർക്കുമെന്ന് ബോംബ് ഭീഷണി; പിന്നിൽ വ്യാജ സന്ദേശമെന്ന് ഡൽഹി പൊലീസ്, സുരക്ഷ ശക്തമാക്കി

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ ചരിത്രസ്മാരകമായ ചെങ്കോട്ട ബോംബ് വച്ച് തകർക്കുമെന്ന് ഭീഷണി സന്ദേശം. മുംബൈ പൊലീസ് കൺട്രോൾ റൂമിലാണ് അജ്ഞാതൻ ഫോണിലൂടെ ഭീഷണി മുഴക്കിയത്.
മുംബൈ പൊലീസ് ഉടൻ തന്നെ വിവരം ഡൽഹി പൊലീസ് കൺട്രോൾ റൂമിലേക്ക് കൈമാറുകയും തുടർന്ന് നോർത്ത് ഡിസ്ട്രിക്റ്റ് പൊലീസ് ചെങ്കോട്ടയിലും പരിസരത്തും കനത്ത സുരക്ഷാ പരിശോധനയും സാനിറ്റൈസേഷനും നടത്തുകയും ചെയ്തു.
വിശദമായ പരിശോധനകൾക്ക് ശേഷം ഇതൊരു വ്യാജ സന്ദേശമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. എട്ട് മാസം മുമ്പ് ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ അതീവ ഗൗരവത്തോടെയാണ് പൊലീസ് ഈ ഭീഷണി സന്ദേശത്തെ വീക്ഷിച്ചത്.
അന്ന് ചെങ്കോട്ടയ്ക്ക് സമീപം ഐഇഡി സ്ഫോടകവസ്തുക്കൾ നിറച്ച കാർ പൊട്ടിത്തെറിച്ച് 15 പേർ മരിക്കുകയും ഡസനിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഫരീദാബാദിലെ അൽ-ഫലാഹ് സർവ്വകലാശാലയിലെ കശ്മീരി ഡോക്ടറായ ഉമർ-ഉൻ-നബി ഓടിച്ചിരുന്ന ഹ്യുണ്ടായ് ഐ20 കാറാണ് അന്ന് പൊട്ടിത്തെറിച്ചത്. ഹരിയാനയിലെ ഫരീദാബാദിൽ നിന്ന് 2900 കിലോഗ്രാം സ്ഫോടകവസ്തുക്കൾ പിടികൂടിയ ദിവസം തന്നെയാണ് ഈ സ്ഫോടനവും നടന്നത്.










0 comments