അമേരിക്കയിലെ സ്വകാര്യ ലോബിയിങ് ഏജൻസിയായ എസ്‌എച്ച്‌ഡബ്ല്യു എൽഎൽസിയുടെ റിപ്പോർട്ട് പുറത്ത്
print edition ഓപ്പറേഷൻ സിന്ദൂറിൽ വെടിനിർത്തൽ ; ‘ഇന്ത്യൻ എംബസി യുഎസ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി’

ന്യൂഡൽഹി
ഓപ്പറേഷൻ സിന്ദൂറിന്റെ ഘട്ടത്തിൽ 2025 മെയ് 10ന് പാകിസ്ഥാനുമായി വേഗത്തിൽ വെടിനിർത്തലിൽ എത്തിയ ദിവസം അമേരിക്കയിലെ ഇന്ത്യൻ എംബസി യുഎസ് ഉന്നതഉദ്യോഗസ്ഥരുമായി പലവട്ടം ബന്ധപ്പെട്ടതിന് തെളിവ് പുറത്ത്. അമേരിക്കയിലെ സ്വകാര്യ ലോബിയിങ് ഏജൻസിയായ എസ്‌എച്ച്‌ഡബ്ല്യു എൽഎൽസി മുഖാന്തിരമാണ് വെടിനിർത്തൽ ദിനത്തിൽ കേന്ദ്രസർക്കാർ ഉന്നത യുഎസ് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടത്.
അമേരിക്കയുടെ ഇടപെടലിനെ തുടർന്നാണ് ഇന്ത്യയും പാകിസ്ഥാനും വെടിനിർത്തലിൽ എത്തിയതെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പലവട്ടം അവകാശപ്പെട്ടിരുന്നു. എന്നാൽ മോദി സർക്കാർ ഇത് നിഷേധിക്കുകയാണുണ്ടായത്. എന്നാൽ ലോബിയിങ് ഏജൻസിവഴി യുഎസ് ഉദ്യോഗസ്ഥരെ കേന്ദ്രം ബന്ധപ്പെട്ടുവെന്ന് വെളിപ്പെട്ടതോടെ മോദി സർക്കാരിന്റെ അവകാശവാദങ്ങൾ പൊളിയുകയാണ്.
യുഎസ് നീതിന്യായ വകുപ്പ് മുമ്പാകെ ലോബിയിങ് ഏജൻസി സമർപ്പിച്ച കഴിഞ്ഞ വർഷത്തെ ഇടപെടൽ വിവരങ്ങളിലാണ് ഇന്ത്യൻ എംബസി ആവശ്യപ്പെട്ടതുപ്രകാരം യുഎസ് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടതിന്റെ വിശദാംശങ്ങളുള്ളത്. ട്രംപ് സർക്കാരുമായി അടുത്തുപ്രവർത്തിക്കുന്ന ഏജൻസിയാണ് എസ്‌എച്ച്‌ഡബ്ല്യു എൽഎൽസി. എംബസിയുടെ അഭ്യർഥനപ്രകാരം വൈറ്റ്‌ഹൗസ് ചീഫ് ഓഫ് സ്‌റ്റാഫ് സൂസി വൈൽസ്, യുഎസ് വ്യാപാര പ്രതിനിധി ജാമിസൺ ഗ്രീർ, ദേശീയ സുരക്ഷാകൗൺസിൽ അംഗവും ഇന്ത്യൻ വംശജനുമായ റിക്കി ഗിൽ എന്നിവരെയാണ് വെടിനിർത്തൽ ദിനത്തിൽ ഏജൻസി ബന്ധപ്പെട്ടത്. ഏജൻസി വഴി ഇൗ ഉദ്യോഗസ്ഥരുമായി എംബസി ഉദ്യോഗസ്ഥർ സംസാരിച്ചിട്ടുണ്ട്. വെടിനിർത്തൽ നീങ്ങളിൽ ഇടപ്പെട്ടതിന് ട്രംപിന്റെ പ്രധാനഉപദേശകനായ റിക്കി ഗില്ലിനെ യുഎസ് ദേശീയ സുരക്ഷാകൗൺസിൽ വിശിഷ്ട സേവനത്തിനുള്ള അവാർഡ് നൽകി ആദരിച്ചിരുന്നു.
ലോബിയിങ് ഏജൻസിയുടെ സേവനം തേടിയിരുന്നുവെന്ന് എംബസി സ്ഥിരീകരിച്ചിട്ടുണ്ട്. 1950കൾ മുതൽതന്നെ ഇത്തരം ഏജൻസികളുടെ സേവനം തേടാറുണ്ടെന്നും തെറ്റില്ലെന്നുമാണ് എംബസി അവകാശപ്പെടുന്നത്. എന്നാൽ വെടിനിർത്തൽ ദിനത്തിൽ എന്താവശ്യത്തിനാണ് ഉന്നത യുഎസ് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടതെന്ന് എംബസി വിശദീകരിക്കുന്നില്ല. വിദേശകാര്യമന്ത്രി എസ് ജയ്‌ശങ്കർ, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി തുടങ്ങിയവർക്ക് യുഎസിലെ പല ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്‌ച തരപ്പെടുത്തതിയത് തങ്ങളാണെന്നും ലോബിയിങ് ഏജൻസി വെളിപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം 60 വട്ടം ഏജൻസി കേന്ദ്രത്തിനായി വിവിധ ഇടപെടൽ നടത്തി. ഇതിൽ മുപ്പതോളം ഇടപെടൽ വ്യാപാരകരാറുമായി ബന്ധപ്പെട്ടാണ്.











0 comments