എഎപി വിട്ട എംപിമാരെ അയോഗ്യരാക്കണം: രാജ്യസഭ ചെയർമാന് കത്തയച്ച് സഞ്ജയ് സിങ്

സഞ്ജയ് സിങ്
ന്യൂഡൽഹി: ആം ആദ്മി പാർടി വിട്ട് ബിജെപിയിൽ ചേർന്ന ഏഴ് രാജ്യസഭാ എംപിമാരുടെ അംഗത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എഎപി നേതാവ് സഞ്ജയ് സിങ് രാജ്യസഭാ ചെയർമാനും ഉപരാഷ്ട്രപതിക്കും കത്തയച്ചു. ഭരണഘടനയുടെ പത്താം ഷെഡ്യൂൾ (ഫിറുവു വിരുദ്ധ നിയമം) അനുസരിച്ച് ഈ അംഗങ്ങളെ അയോഗ്യരാക്കണമെന്നാണ് ആവശ്യം.
കപിൽ സിബൽ ഉൾപ്പെടെയുള്ള നിയമവിദഗ്ധരുമായി ആലോചിച്ച ശേഷമാണ് തീരുമാനമെന്നും നിയമപോരാട്ടവുമായി മുന്നോട്ട് പോകുമെന്നും സഞ്ജയ് സിങ് വ്യക്തമാക്കി. സുപ്രീം കോടതിയുടെ മുൻകാല വിധികൾ തങ്ങൾക്ക് അനുകൂലമാണെന്നും വിഷയം എത്രയും വേഗം പരിഗണിച്ച് ന്യായമായ തീരുമാനം എടുക്കണമെന്ന് ഉപരാഷ്ട്രപതിയോട് അഭ്യർഥിച്ചതായും അദ്ദേഹം പറഞ്ഞു.
കൂടുതൽ എഎപി എംഎൽഎമാർ ബിജെപി പക്ഷത്തേക്ക് നീങ്ങുന്നുവെന്ന വാർത്തകളെയും അദ്ദേഹം തള്ളി. ബിജെപിയും പാർടി വിട്ട നേതാക്കളും ചേർന്ന് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുകയാണ്. വിശ്വാസവഞ്ചന കാണിച്ച ഇവർക്കെതിരെ പഞ്ചാബിലുടനീളം ജനരോഷം ഉയരുകയാണെന്നും, അയോഗ്യരാക്കപ്പെടാൻ പോകുന്ന നേതാക്കൾക്കൊപ്പം ചേരാൻ ഒരു എംഎൽഎയും തയ്യാറാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശനിയാഴ്ചയാണ് ഏഴ് എഎപി എംപിമാർ പാർടി വിട്ട് ബിജെപിയിൽ ചേർന്നത്. രാഘവ്‌ഛദ്ദ, അശോക്‌മിത്തൽ, സന്ദീപ്‌പഥക്, ഹർഭജൻസിങ്, സ്വാതിമലിവാൾ, വിക്രംസാഹ്‌നേ, രാജേന്ദ്രഗുപ്‌ത എന്നിവരാണ് ബിജെപിയിലേക്ക് ചേക്കേറിയത്. പാർടി മാറുകയാണെന്ന് അറിയിച്ച് എംപിമാർ രാജ്യസഭാ അധ്യക്ഷൻ സി പി രാധാകൃഷ്‌ണന് കത്ത് നൽകി. പഞ്ചാബ് തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിൽ എംപിമാർ കൂട്ടത്തോടെ പാർടി വിട്ടത് എഎപിക്ക് കനത്തതിരിച്ചടിയായി.











0 comments