print edition മുഖം മിനുക്കാൻ മോദി; മന്ത്രിസഭാ പുനഃസംഘടന ഉടൻ


സ്വന്തം ലേഖകൻ
Published on Aug 19, 2026, 01:00 AM | 1 min read
ന്യൂഡൽഹി : വിലക്കയറ്റവും തൊഴിലില്ലായ്മയും യുവജനപ്രക്ഷോഭങ്ങളും ഉൾപ്പടെ പ്രതിരോധത്തിലാക്കിയ സാഹചര്യത്തിൽ മുഖംമിനുക്കാൻ കേന്ദ്ര മന്ത്രിസഭ അഴിച്ചുപണിയുന്നു. ഇൗ മാസം 20ന് ശേഷം പുനഃസംഘടന ഉണ്ടായേക്കുമെന്നും നിരവധി മന്ത്രിമാർക്ക് കസേര നഷ്ടപ്പെട്ടേക്കുമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. എട്ട് പുതുമുഖങ്ങൾ വരെ മന്ത്രിസഭയിൽ എത്തിയേക്കും.
ഉത്തർപ്രദേശ്, പഞ്ചാബ് തെരഞ്ഞെടുപ്പുകൾ അടുത്ത സാഹചര്യത്തിൽ മന്ത്രിസഭയിൽ വലിയ മാറ്റങ്ങൾ ഉണ്ടായേക്കുമെന്ന് ബിജെപി വൃത്തങ്ങൾ അറിയിച്ചു. നിലവിൽ ആറു ക്യാബിനറ്റ് മന്ത്രിമാർ ഒന്നിലധികം വകുപ്പുകൾ കൈകാര്യംചെയ്യുന്നുണ്ട്. അശ്വിനി വൈഷ്‌ണവ് മൂന്ന് വകുപ്പും അമിത്‌ഷാ, മനോഹർലാൽ ഖട്ടർ, ജോതിരാദിത്യ സിന്ധ്യ, മൻസുഖ് മാണ്ഡവ്യ, പ്രഹ്ലാദ് ജോഷി എന്നിവർ രണ്ട് വകുപ്പുകളും നോക്കുന്നു. അധികവകുപ്പുകൾ എടുത്തുമാറ്റി പുതുമുഖങ്ങൾക്ക് അവസരം നൽകാനാണ് ആലോചന.
കഴിഞ്ഞദിവസമാണ് ബിജെപി പുതിയ ഭാരവാഹികളുടെ പട്ടിക പുറത്തുവിട്ടത്. കേന്ദ്രമന്ത്രി പിയൂഷ് ഗോയലിനെ ട്രഷററായി നിയമിച്ചത് ഉൗഹാപോഹങ്ങൾക്ക് കാരണമായി. ‘ഒരു വ്യക്തിക്ക് ഒരു പദവി’ നയം കർശനമാക്കിയാൽ ഗോയൽ മന്ത്രിസഭയിൽനിന്നും ഒഴിവാക്കപ്പെടും.
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസിനെ കേന്ദ്രമന്ത്രിസഭയിൽ ഉൾപ്പെടുത്തിയേക്കുമെന്ന റിപ്പോർട്ടുകളുമുണ്ട്. ഇത് തള്ളിയ ഫഡ്‌നവിസ് ഹാരാഷ്ട്രയിൽ തുടരുമെന്ന് വ്യക്തമാക്കി. യുവജനപ്രക്ഷോഭത്തെ തുടർന്ന് കസേര തെറിച്ച ധർമേന്ദ്രപ്രധാന് മറ്റേതെങ്കിലും വകുപ്പ് നൽകിയേക്കും.









0 comments