മേഘാലയയിൽ ദമ്പതികളെ കാണാതായ സംഭവം: ഭർത്താവിനെ കൊല്ലാൻ വാടക കൊലയാളി; യുവതി അറസ്റ്റിൽ

meghalaya honeymoon couple missing
വെബ് ഡെസ്ക്

Published on Jun 09, 2025, 10:57 AM | 2 min read

ഷില്ലോങ്: മേഘാലയയിൽ മധ്യപ്രദേശ് ഇൻഡോർ സ്വദേശിയുടെ കൊലപാതകത്തിൽ വഴിത്തിരിവ്. ഉത്തർപ്രദേശിലെ ഗാസിപൂർ പൊലീസ് സ്റ്റേഷനിൽ യുവാവിന്റെ ഭാര്യ കീഴടങ്ങി. യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മേഘാലയയിലെ ഈസ്റ്റ് ഖാസി ഹിൽസ് ജില്ലയിലെ സൊഹ്‌റയിൽ (ചിറാപുഞ്ചി) ഹണിമൂണിനായി എത്തിയ രാജ രഘുവംശിയെയും (30) ഭാര്യ സോന (27) ത്തെയും മെയ് 23 നാണ് കാണാതായത്. രാജയുടെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. വാടക കൊലയാളികളുടെ സഹായത്തോടെയാണ് രാജയെ ഭാര്യ സോനം കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.


രാജ് കുശ്വാഹ എന്നയാളുമായി സോനം പ്രണയത്തിലായിരുന്നുവെന്നും ഭർത്താവ് രാജിന്റെ കൊലപാതകം ആസൂത്രണം ചെയ്തതാണെന്നും പോലീസ് വൃത്തങ്ങൾ പറഞ്ഞു. മധ്യപ്രദേശിൽ നിന്നുള്ള മൂന്ന് വാടക കൊലയാളികളെ ഉപയോ​ഗിച്ചാണ് സോനം കൃത്യം നടത്തിയത്. രാജിന്റെ മൃതദേഹം കണ്ടെത്തിയെങ്കിലും സോനത്തെ കണ്ടെത്താനായിരുന്നില്ല. യുവതിക്കായി പൊലീസ് അന്വേഷണം വ്യപകമാക്കിയിരുന്നു. ‌സോനം ഗാസിപൂരിൽ നിന്ന് കുടുംബത്തെ വിളിച്ചപ്പോഴാണ് കേസിൽ വഴിത്തിരിവ് ഉണ്ടായത്. തുടർന്ന് കുടുംബം ഇൻഡോർ പോലീസിനെ വിവരമറിയിച്ചു. ഉത്തർപ്രദേശിലെ ലോക്കൽ പൊലീസുമായി സഹകരിച്ച് യുവതിയെ കണ്ടെത്തുകയായിരുന്നു.


ജൂൺ 2നാണ് സൊഹ്‌റയിലെ വെള്ളച്ചാട്ടത്തിന് സമീപത്തെ ആഴത്തിലുള്ള മലയിടുക്കിൽ നിന്ന് രഘുവംശിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്റെ സമീപത്തുനിന്ന് കത്തി കണ്ടെത്തിയതോടെയാണ് രഘുവംശിയെ കൊലപ്പെടുത്തിയതാണെന്ന നിഗമനത്തിൽ പൊലീസ് എത്തിയത്. സൊഹ്‌റയിലെ മൗക്മ റോഡിന് സമീപത്തുനിന്ന് ബുധനാഴ്ച രക്തക്കറ പുരണ്ട ഒരു റെയിൻകോട്ട് കണ്ടെത്തിയിരുന്നു. മൃതദേഹം കണ്ടെത്തിയ സ്ഥലത്തു നിന്ന് ഒരു സ്ത്രീയുടെ ഷർട്ട്, മരുന്നിന്റെ ഒരു സ്ട്രിപ്പ്, മൊബൈൽ ഫോൺ സ്‌ക്രീനിന്റെ ഒരു ഭാഗം, ഒരു സ്മാർട്ട് വാച്ച് എന്നിവയും ഉദ്യോഗസ്ഥർ കണ്ടെടുത്തിരുന്നു.


മേഘാലയയിലെത്തി നോൻഗ്രിയാറ്റ് ഗ്രാമത്തിലെ ഒരു ഹോംസ്റ്റേയിൽ നിന്ന് ചെക് ഔട്ട് ചെയ്ത് ഇറങ്ങിയതിനു തൊട്ടുപിന്നാലെയാണ് ദമ്പതികളെ കാണാതായത്. ഇവിടെ നിന്ന് 20 കിലോമീറ്റർ അകലെയുള്ള സ്ഥലത്തുനിന്നാണ് രാജ രഘുവംശിയുടെ മൃതദേഹം കണ്ടെത്തിയത്. വെയ്‌സാവോങ് വെള്ളച്ചാട്ടത്തിലേക്കുള്ള പാർക്കിങ് സ്ഥലത്തിന് താഴെയുള്ള ആഴത്തിലുള്ള ഒരു മലയിടുക്കിൽ പൊലീസ് ഡ്രോണിന്റെ സഹായത്തോടെയാണ് മൃതദേഹം കണ്ടെത്തിയത്. ട്രാൻസ്പോർട്ട് ബിസിനസ് നടത്തുകയാണ് രാജ രഘുവംശിയും കുടുംബവും. മെയ് 11 നാണ് ഇവർ വിവാഹിതരായത്. തുടർന്ന് മെയ് 20 ന് മേഘാലയയിലേക്ക് പോയതായി ബന്ധുക്കൾ പറഞ്ഞു.


മേഘാലയയിൽ എത്തിയ ശേഷം വാടകയ്‌ക്കെടുത്ത സ്‌കൂട്ടറിൽ മെയ് 22 നാണ് ദമ്പതികൾ മൗലഖിയാത് ഗ്രാമത്തിലെത്തിയത്. ശേഷം നോംഗ്രിയാത് ഗ്രാമത്തിലെ പ്രശസ്തമായ ലിവിംഗ് റൂട്ട് ബ്രിഡ്ജുകൾ സന്ദർശിച്ച ദമ്പതികൾ രാത്രി അവിടെ താമസിച്ചതായാണ് വിവരം. പിറ്റേന്ന് പുലർച്ചെ ഹോംസ്റ്റേയിൽ നിന്ന് ഇറങ്ങിയെങ്കിലും പിന്നീട് ദമ്പതികളെ കാണാതാവുകയായിരുന്നു. മെയ് 24 ന് ഷില്ലോങ്ങിനും സൊഹ്‌റയ്ക്കും ഇടയിലുള്ള റോഡിലെ ഒരു കഫേയിൽ ദമ്പതികൾ സഞ്ചരിച്ചിരുന്ന സ്കൂട്ടർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. തുടർന്ന് ഗ്രാമീണരുടെ സഹായത്തോടെ തിരച്ചിൽ ആരംഭിച്ചു. കനത്ത മഴയും മോശം കാലാവസ്ഥയും തിരച്ചിലിന് വെല്ലുവിളിയായി. ഇടതൂർന്ന കാടുകളുള്ള പ്രദേശത്തേക്ക് ഇരുവരും ട്രക്കിങ്ങിനായി പോയിരുന്നു. ഇവിടെ നിന്ന് സോനം രാജിന്റെ അമ്മയ്ക്ക് അയച്ച വാട്സാപ്പ് സന്ദേശവും പുറത്തുവന്നിരുന്നു. തങ്ങൾ ഒരു കൊടുംകാട്ടിലാണ് ഉള്ളതെന്നും ഇവിടെ ലഭിക്കുന്ന ​ഭക്ഷണം മോശമാണെന്നും സോനം പറയുന്നത് സന്ദേശത്തിൽ കേൾക്കാം. തുടർന്ന് ഇരുവരുടേയും വിവരമൊന്നും ബന്ധുക്കൾക്ക് ലഭ്യമായിരുന്നില്ല. കാണാതായി 17 ദിവസങ്ങൾക്ക് ശേഷമാണ് യുവതിയെ കണ്ടെത്താനായത്.



deshabhimani section

Related News

View More
0 comments
Sort by

Home