മാധ്യമങ്ങൾ സാധാരണക്കാരുടെ അവസാന പ്രതീക്ഷ: കനിമൊഴി

ന്യൂഡൽഹി: ഭരണഘടനയും ജനാധിപത്യവും വെല്ലുവിളിയും ഭീഷണിയും നേരിടുമ്പോൾ സാധാരണ ജനങ്ങൾക്കുള്ള അവസാന പ്രതീക്ഷ പത്രപ്രവർത്തകരാണെന്ന് ഡിഎംകെ നേതാവ് കെ കനിമൊഴി എം പി. മാധ്യമപ്രവർത്തനം ജീവൻ പണയപ്പെടുത്തി ചെയ്യേണ്ട അവസ്ഥയാണു രാജ്യത്തുള്ളതെന്നു കനിമൊഴി അഭിപ്രായപ്പെട്ടു. മാധ്യമപ്രവർത്തന മികവിന് പ്രഫ. കെ വി തോമസ് വിദ്യാധനം ട്രസ്റ്റ് ഏർപ്പെടുത്തിയ ടി വി ആർ ഷേണായി അവാർഡ് ദ കാരവാൻ മുൻ എക്‌സിക്യുട്ടീവ് എഡിറ്ററും പ്രമുഖ പത്രപ്രവർത്തകനുമായ ഡോ. വിനോദ് കെ ജോസിനു സമ്മാനിച്ചു സംസാരിക്കുകയായിരുന്നു കനിമൊഴി.
രാജ്യവും ഭരണഘടനയും ജനാധിപത്യവും ഭരണഘടനാ സ്ഥാപനങ്ങളും പലതരത്തിലുള്ള വെല്ലുവിളി നേരിടുന്ന കാലമാണിത്. അഭിപ്രായവും സത്യവും തുറന്നു പറയാൻ ഭയക്കേണ്ട സ്ഥിതിയാണ്. പത്രപ്രവർത്തകനായ സിദ്ധിക് കാപ്പൻ ജയിലഴിക്കുള്ളിൽ കിടക്കേണ്ടി വന്നതു വിസ്മരിക്കരുത്. മാധ്യമപ്രവർത്തകരുടെ ജീവനു പോലും സുരക്ഷയില്ല. ഭരണഘടനാ സ്ഥാപനങ്ങളെ പലവിധത്തിൽ ദുർബലപ്പെടുത്തുന്ന കാലത്ത് മാധ്യമങ്ങളും നല്ല പത്രപ്രവർത്തകരുമാണു സാധാരണക്കാരുടെ പ്രതീക്ഷ. രാജ്യത്തു ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കുന്നതിൽ പത്രപ്രവർത്തകർക്കു നിർണായക പങ്കുണ്ട്. ത്യങ്ങൾ തുറന്നെഴുതിയ ധീരനായ മാധ്യപ്രവർത്തകനായിരുന്നു ടി വി ആർ ഷേണായി എന്ന് മുൻ പത്രപ്രവർത്തക കൂടിയായ കനിമൊഴി പറഞ്ഞു.
കേരള ഹൗസിൽ നടന്ന ചടങ്ങിൽ അവാർഡ് നിർണയ സമിതി അധ്യക്ഷൻ എൻ അശോകൻ അധ്യക്ഷത വഹിച്ചു. എം എ ബേബി, കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രതിനിധിയുമായ പ്രഫ. കെ വി തോമസ്, നമ്രത ബിജി അഹുജ, ജൂറി അംഗം ജോർജ് കള്ളിവയലിൽ എന്നിവർ സംസാരിച്ചു. ഷേണായിയുടെ മകൾ സുജാത ഷേണായി, വിനോദ് ശർമ, മുതിർന്ന പത്രപ്രവർത്തകർ, സാമൂഹ്യ സാംസ്‌കാരിക പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.









0 comments