ഡൽഹിയിൽ വിദ്യാർഥിനിയെ കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തിൽ വൻ വിദ്യാർഥി പ്രതിഷേധം

ന്യൂഡൽഹി: സൗത്ത് ഡൽഹിയിലെ സൗത്ത് ഏഷ്യൻ യൂണിവേഴ്സിറ്റി (എസ്എയു) കാമ്പസിൽ വിദ്യാർഥിനി കൂട്ട ബലാത്സംഗം ചെയ്യപ്പെട്ട സംഭവത്തിൽ വൻ വിദ്യാർഥി പ്രതിഷേധം. ലൈംഗികാതിക്രമ കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു.
ഞായറാഴ്ച രാത്രി കാമ്പസിലെ സുരക്ഷാ ജീവനക്കാരനും നിർമാണ തൊഴിലാളിയും രണ്ട് വിദ്യാർഥികളും ഉൾപ്പെടുന്ന സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു വിദ്യാർഥിനിയെ ആക്രമിച്ചത്. കുറ്റകൃത്യത്തിന് ഉത്തരവാദികളായവരെ നിയമത്തിനു മുന്പിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ തിങ്കൾ രാത്രി സർവകലാശാല അധികൃതരെ തടഞ്ഞുവച്ചു. സംഭവം പെൺകുട്ടിയുടെ ഹോസ്റ്റൽ വാർഡൻ അറിഞ്ഞെങ്കിലും പുറത്ത് പറയേണ്ടെന്ന് നിർദേശിക്കുകയും കുറ്റം ചെയ്തവരെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുകയും ചെയ്തതായി ആരോപണമുണ്ട്. ക്യാമ്പസിനു ഉള്ളിൽ വച്ചാണ് പീഡനം നടന്നത്. കൂട്ടബലാത്സംഗം, പരിക്കേൽപ്പിക്കൽ, മയക്കുന്ന വസ്തുക്കളുടെ ഉപയോഗം എന്നിവ കൂടി ഉൾപ്പെടുത്തിയാണ് എഫ്ഐആർ തയ്യാറാക്കിയിരിക്കുന്നത്.
സംഭവത്തിന് മുമ്പ്, ഒരു അജ്ഞാത നമ്പറിൽ നിന്ന് ലൈംഗിക ബന്ധത്തിനായി ആവശ്യപ്പെട്ട് ഇമെയിലുകളും സന്ദേശങ്ങളും പെൺകുട്ടിക്ക് ലഭിച്ചിരുന്നുവെന്ന് സുഹൃത്ത് മാധ്യമങ്ങളോട് പറഞ്ഞു. എ ഐ ഉപയോഗിച്ച് കുറ്റവാളികൾ പെൺകുട്ടിയുടെ ചിത്രങ്ങൾ മോർഫ് ചെയ്തതായും ആരോപണമുണ്ട്. സമഗ്രവും സുതാര്യവുമായ അന്വേഷണം ഉറപ്പാക്കാൻ പൊലീസിന് എല്ലാവിധ സഹായവും പിന്തുണയും ഉറപ്പാക്കുമെന്ന് ക്യാമ്പസ് അധികൃതർ പറഞ്ഞു.വിദ്യാർഥിക്ക് കൗൺസിലിങ് സെഷനുകൾ നൽകി വരികയാണ്. കാമ്പസിൽ ചൊവ്വാഴ്ച രാവിലെ ക്ലാസുകൾ നിർത്തിവച്ചു.











0 comments