തമിഴ്നാട്ടിൽ പടക്കനിർമാണശാലയിൽ വൻ സ്ഫോടനം; 23 മരണം, പലരുടെയും നില ഗുരുതരം

സ്ഫോടനത്തില്‍ തകര്‍ന്ന വനജ ഫയർവർക് പടക്കനിർമാണശാല | Screengrab
ചെന്നൈ: തമിഴ്നാട്ടിലെ വിരുദുനഗറിൽ പടക്കനിർമാണശാവലയിലുണ്ടായ സ്ഫോടനത്തിൽ 23 പേർ മരിച്ചു. പരിക്കേറ്റ ആറുപേരുടെ നില ഗുരുതരമാണ്. അൻപതിലേറെപ്പേർ സംഭവസ്ഥലത്തുണ്ടായിരുന്നുവെന്നും രക്ഷാപ്രവര്‍ത്തനത്തിനിടെ വീണ്ടും പൊട്ടിത്തെറിയുണ്ടായതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കട്ടാന്നാർപട്ടിയിലെ വനജ ഫയർവർക് എന്ന പടക്കനിർമാണശാലയിലായിരുന്നു പൊട്ടിത്തെറിയുണ്ടായത്. നാല് മുറികളുള്ള കെട്ടിടത്തിലാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നത്. എല്ലാ മുറികളും സ്ഫോടനത്തിൽ തകർന്നു.
പരിക്കേറ്റ ആറുപേരിൽ മൂന്നുപേർ സ്ത്രീകളാണ്. ഇവർക്ക് 60 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ടെന്നാണ് വിവരം. ഗുരുതരാവസ്ഥയിലുള്ള ഇവരെ വിരുദുനഗർ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നൂറിലധികം തൊഴിലാളികൾ ജോലി ചെയ്തിരുന്ന ഈ ഫാക്ടറിക്ക് ലൈസൻസ് ഉണ്ടെന്നാണ് വിവരം.
സ്ഫോടനമുണ്ടായപ്പോള്‍ 10 കിലോമീറ്റര്‍ ദൂരത്തുവരെയും പ്രകമ്പനം ഉണ്ടായതായി പ്രദേശവാസികള്‍ പറഞ്ഞു. സ്ഫോടനത്തെത്തുടർന്ന് പ്രദേശമാകെ പുക നിറഞ്ഞിരിക്കുകയാണ്. അപകടകാരണം പൊലീസ് അന്വേഷിക്കുന്നുണ്ട്.
അപകടത്തിൽ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അനുശോചിച്ചു. രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കാനും മേൽനോട്ടം വഹിക്കാനും, ദുരിതബാധിതരായ കുടുംബങ്ങളെ ആശ്വസിപ്പിക്കാനുമായി രണ്ട് മന്ത്രിമാരോട് ഉടൻ തന്നെ സംഭവസ്ഥലത്തേക്ക് എത്താൻ നിർദേശിച്ചിട്ടുണ്ടെന്നും സ്റ്റാലിൻ അറിയിച്ചു.
ദിവസങ്ങൾക്ക് മുമ്പ് ഇതേ ജില്ലയിലെ വെമ്പക്കോട്ടയിലുണ്ടായ സമാനമായ സ്ഫോടനത്തിൽ നാല് പേർ മരിച്ചിരുന്നു.










0 comments