സ്വർണക്കടത്ത്: നടി രന്യ റാവുവിന് ജാമ്യം

ബംഗളൂരൂ : സ്വർണക്കടത്തിന് പിടിയിലായ കന്നഡ നടി രന്യ റാവുവിന് ജാമ്യം. സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുള്ള പ്രത്യേക കോടതിയാണ് ചൊവ്വാഴ്ച രണ്യ റാവു, കൂട്ടുപ്രതി തരുൺ കൊണ്ടാരു രാജു എന്നിവർക്ക് ജാമ്യം അനുവദിച്ചത്. നിശ്ചിത കാലയളവിനുള്ളിൽ കുറ്റപത്രം സമർപ്പിക്കുന്നതിൽ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) പരാജയപ്പെട്ടതിനെ തുടർന്നാണ് ജാമ്യാപേക്ഷകൾ പരിഗണിച്ചത്.
രണ്ട് ലക്ഷം രൂപയുടെ ബോണ്ടും രണ്ട് ആൾജാമ്യവും നൽകണമെന്ന വ്യവസ്ഥയിലാണ് പ്രിസൈഡിംഗ് ജഡ്ജി വിശ്വനാഥ് സി ഗൗഡർ ജാമ്യം അനുവദിച്ചത്. കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിടരുതെന്നും അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കണമെന്നും ആരോപിക്കപ്പെട്ട കുറ്റകൃത്യം ആവർത്തിക്കരുതെന്നുമുള്ള നിർദ്ദേശങ്ങളോടെയാണ് ജാമ്യം.
കേസിൽ ജാമ്യം ലഭിച്ചെങ്കിലും രന്യ റാവു ജയിലിൽ തന്നെ തുടരും. കള്ളക്കടത്ത് തടയുന്നതിനായുള്ള പ്രതിരോധ തടങ്കൽ നിയമമായ1974ലെ വിദേശനാണ്യ സംരക്ഷണ, കള്ളക്കടത്ത് വിരുദ്ധ നിയമ (COFEPOSA) പ്രകാരവും (കോഫെപോസ) നടിക്കെതിരെ പ്രത്യേക കേസ് ഫയൽ ചെയ്തിട്ടുണ്ട്. കോഫെപോസ പ്രകാരം ഇത്തരം പ്രവർത്തനങ്ങളിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന വ്യക്തികളെ ഒരു വർഷം വരെ വിചാരണ കൂടാതെ തടങ്കലിൽ വയ്ക്കാം. ബംഗളുരു വിമാനത്താവളത്തിൽ മാർച്ച് നാലിനാണ് പന്ത്രണ്ടരക്കോടിയുയുടെ സ്വർണവുമായി രന്യ അറസ്റ്റിലായത്. 12.56 കോടി രൂപ വിലമതിക്കുന്ന 14.2 കിലോഗ്രാം സ്വർണ്ണക്കട്ടികളാണ് രന്യയിൽ നിന്ന് കണ്ടെടുത്തത്.









0 comments