ക്വാട്ടയിൽ വീണ്ടും വിദ്യാര്‍ഥി ആത്മഹത്യ: ജെ ഇ ഇ പരീക്ഷ എഴുതിയ വിദ്യാര്‍ഥിനി ഫ്ലൈഓവറിൽ നിന്ന് ചാടി

ക്വാട്ട: രാജസ്ഥാനിലെ പ്രമുഖ കോച്ചിംഗ് ഹബ്ബായ ക്വാട്ടയിൽ വീണ്ടും വിദ്യാർത്ഥി ആത്മഹത്യ. ബിഹാർ സ്വദേശിയായ പതിനെട്ടുകാരി ക്വാട്ട-ഝാലാവാർ ഫ്ലൈഓവറിൽ നിന്ന് ചാടി ജീവനൊടുക്കി. ഈ വർഷം ക്വാട്ടയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏഴാമത്തെ വിദ്യാർത്ഥി ആത്മഹത്യയാണിത്.
പ്ലസ് ടു വിദ്യാർത്ഥിനിയായ ജയശ്രീ രാജ്യത്തെ പ്രമുഖ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയായ ജെ ഇ ഇ പ്രവേശനത്തിനായുള്ള തയ്യാറെടുപ്പിലായിരുന്നു. കഴിഞ്ഞ ജനുവരിയിലാണ് പെൺകുട്ടി ഇവിടെ ഒരു കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നത്. വിഗ്യാൻ നഗർ മേഖലയിലെ പിജി മുറിയിലായിരുന്നു താമസം. ബിഹാറിലെ അരാരിയ ജില്ലയിലെ റാണിഗഞ്ചാണ് സ്വദേശം.
ശനിയാഴ്ച രാത്രി 11 മണിയോടെയാണ് ജയശ്രീ ഫ്ലൈഓവറിൽ നിന്ന് താഴേക്ക് ചാടിയതെന്ന് വിഗ്യാൻ നഗർ പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ മുകേഷ് മീന അറിയിച്ചു. വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു.
പ്രാഥമിക അന്വേഷണത്തിൽ ഇത് ആത്മഹത്യയാണെന്നാണ് പോലീസിന്റെ നിഗമനം. മൃതദേഹം നിലവിൽ പോസ്റ്റ്‌മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.











0 comments