ഇൻഡിഗോ സർവീസുകളിലെ തടസം: സാഹചര്യം വിലയിരുത്താൻ നാലംഗ സമിതിയെ നിയോഗിച്ച് ഡിജിസിഎ

ന്യൂഡൽഹി: കഴിഞ്ഞ ദിവസങ്ങളിലായി ഇൻഡിഗോ വിമാന സർവീസിൽ തടസം നേരിട്ട സാഹചര്യം വിലയിരുത്തുന്നതിനായി ഉന്നതതല സമിതിയെ നിയോഗിച്ച് ഡിജിസിഎ. നാലംഗ സമിതി രൂപീകരിക്കാനാണ് ഡിജിസിഎ ഉത്തരവിട്ടത്. പ്രതിവാര വിശ്രമ നിയമം കാര്യക്ഷമമായി നടപ്പിലാക്കാൻ ഇൻഡിഗോയ്ക്ക് കഴിയാത്തതാണ് സർവീസുകളെ ബാധിച്ചതെന്നാണ് ഡിജിസിഎ ചൂണ്ടിക്കാട്ടുന്നത്. ഇൻഡിഗോ വേണ്ടത്ര തയ്യാറെടുപ്പുകൾ നടത്തിയില്ലെന്നാണ് നിഗമനം.
ഈ വർഷം ആദ്യം ഡൽഹി ഹൈക്കോടതി വിധിയെത്തുടർന്ന് ഘട്ടം ഘട്ടമായാണ് പ്രതിവാര വിശ്രമ നിയമം നടപ്പിലാക്കിയത്. നിശ്ചിത കാലയളവിൽ ജീവനക്കാർക്ക് തൊഴിൽ ദിനങ്ങളും വിശ്രമവും ഉറപ്പാക്കുക എന്നതായിരുന്നു പുതിയ നിയമത്തിന്റെ ലക്ഷ്യം. ആവർത്തിച്ചുള്ള നിർദ്ദേശങ്ങൾ ഉണ്ടായിരുന്നിട്ടും ആവശ്യമുള്ള ജീവനക്കാരുടെ എണ്ണം മുൻകൂട്ടി കാണാത്തതിനാൽ സർവീസുകൾ സുഗമമായി നടത്താൻ ഇൻഡിഗോയ്ക്ക് കഴിഞ്ഞില്ല. ഇതോടെ പ്രധാന വിമാനത്താവളങ്ങളിൽ നിന്നുൾപ്പെടെ 2000ൽ അധികം ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകളാണ് ജീവനക്കാരുടെ ക്ഷാമംകൊണ്ടെ് റദ്ദാക്കിയത്.
ഇതോടെയാണ് വിമാന സർവീസുകളിൽ ആന്തരിക മേൽനോട്ടം വേണമെന്ന് ആവശ്യമുയർന്നിരുന്നു. ജോയിന്റ് ഡയറക്ടർ ജനറൽ സഞ്ജയ് കെ ബ്രഹ്മനെ, ഡെപ്യൂട്ടി ഡയറക്ടർ ജനറൽ അമിത് ഗുപ്ത, മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥർ ക്യാപ്റ്റൻ കപിൽ മംഗ്ലിക്, ക്യാപ്റ്റൻ ലോകേഷ് രാംപാൽ എന്നിവരാണ് പുതുതായി രൂപീകരിച്ച കമ്മിറ്റിയിൽ ഉൾപ്പെടുന്നത്. വിമാന സർവീസുകളുടെ പ്രവർത്തനങ്ങൾക്ക് തടസമാകുന്ന കാരണങ്ങൾ കണ്ടെത്തുക എന്നതാണ് പ്രധാന ലക്ഷ്യം.
പ്രവർത്തന പരാജയങ്ങളുടെ ഉത്തരവാദിത്തം വിലയിരുത്തുക, എയർലൈനിന്റെ ലഘൂകരണ നടപടികൾ പരിശോധിക്കുക, സാധാരണ പ്രവർത്തനങ്ങൾ പുനഃസ്ഥാപിക്കാൻ മതിയായ നടപടികൾ സ്വീകരിക്കുന്നുണ്ടോ എന്ന് പരിശോധിക്കുക തുടങ്ങിയവയാണ് കമ്മിറ്റിയുടെ ദൗത്യങ്ങൾ. കമ്മിറ്റി 15 ദിവസത്തിനുള്ളിൽ ഡിജിസിഎയ്ക്ക് റിപ്പോർട്ട് സമർപ്പിക്കണം.








0 comments