ഫീസ് വർധിപ്പിച്ചു: സാധാരണ പാസ്‌പോർട്ടിന് ഇനി 2,500 രൂപ നൽകണം

ന്യൂഡൽഹി: പാസ്‌പോർട്ട് ഫീസ് വർധിപ്പിച്ച് കേന്ദ്രം. സാധാരണയായി പാസ്പോർട്ട് ലഭിക്കാൻ ഒടുക്കേണ്ട ഫീസായ 1,500 രൂപയിൽ നിന്ന് 2,500 ആക്കി ഉയർത്തി. അതേസമയം, തത്കാലിൽ പാസ്പോർട്ട് ലഭിക്കണമെങ്കിൽ 5,000 രൂപ നൽകണം. 3,500 രൂപയായിരുന്നു നിലവിലുള്ള ഫീസ്. 36 പേജുള്ള പാസ്പോർട്ടിന്റെ ഫീസ് നിരക്കാണിത്. ജൂലെ 1 മുതൽ പുതുക്കിയ ഫീസ് ഘടന നിലവിൽ വരുമെന്ന് കേന്ദ്രം അറിയിച്ചു.
60 പേജുള്ള പാസ്പോർട്ട് സാധാരണഗതിയിൽ ലഭിക്കാനുള്ള ഫീസ് 2,000 രൂപയിൽ നിന്ന് 3,500 രൂപയും തത്കാൽ വഴിയുള്ളതിന് 4,000 രൂപയിൽ നിന്ന് 6,000 രൂപയുമാക്കി. നഷ്ടപ്പെട്ടതോ കേടായതോ ആയ പാസ്‌പോർട്ടുകൾ മാറ്റിസ്ഥാപിക്കാൻ 6 പേജുള്ള പാസ്‌പോർട്ടിന് സാധാരണ നിലയിൽ 5,000 രൂപയും തത്കാലിൽ 7,500 രൂപയും നൽകണം. ഇനി 18 വയസിന് താഴെയുള്ളവർക്ക് പാസ്പോർട്ടിന് അപേക്ഷിക്കാൻ 1,750 രൂപ നൽകണം. തൽക്കാലാണെങ്കിൽ 4,250 രൂപയാകും ഫീസ്.
പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (PCC), സറണ്ടർ സർട്ടിഫിക്കറ്റ് തുടങ്ങിയവയ്ക്ക് ഇന്ത്യയിൽ 750 രൂപയും വിദേശത്ത് 40 യുഎസ് ഡോളറുമാണ് ഫീസ്. ഇന്ത്യയ്ക്കുള്ളിൽ എമർജൻസി സർട്ടിഫിക്കറ്റുകൾ സൗജന്യമായി തുടരും. എന്നാൽ വിദേശത്തുള്ളവർ 15 യുഎസ് ഡോളർ നൽകണം. ജൂലൈ 1നോ അതിനുശേഷമോ സമർപ്പിക്കുന്ന എല്ലാ അപേക്ഷകൾക്കും ഈ പുതുക്കിയ നിരക്കുകൾ ബാധകമായിരിക്കും. 14 വർഷത്തിനിടെ ആദ്യമായാണ് കേന്ദ്രം പാസ്‌പോർട്ട് ഫീസ് വർധിപ്പിക്കുന്നത്.








0 comments