36 ശതമാനം തസ്തിക ഒഴിഞ്ഞ് കിടക്കുന്നു
തകിടം മറിഞ്ഞ് ഗുജറാത്ത് ഐടിഐ മേഖല; ഇതോ ഗുജറാത്ത് മോഡൽ ?

ഗാന്ധിനഗർ ഐടിഐ
ഗാന്ധിനഗർ: നിയമനം നടക്കാത്തതിനാൽ ജീവനക്കാരുടെ അഭാവത്തിൽ തകിടം മറിഞ്ഞ് ഗുജറാത്ത് ഐടിഐ മേഖല. 33 ജില്ലകളിലായി ഐടിഐകളിൽ 36 ശതമാനം തസ്തികകൾ ഒഴിഞ്ഞ് കിടക്കുന്നതായി തൊഴിൽ മന്ത്രി ബൽവന്ത് സിങ് രജ്പുത് ഗുജറാത്ത് നിയമസഭയിൽ അറിയിച്ചു. 10,655 അംഗീകൃത തസ്തികകളിൽ 6,854 എണ്ണം മാത്രമേ നികത്തിയിട്ടുള്ളൂവെന്നും ബാക്കി ഒഴിഞ്ഞുകിടക്കുകയാണെന്നും മന്ത്രി മറുപടിയിൽ വ്യക്തമാക്കി.
ആദിവാസി മേഖലകളിലും വ്യവസായവത്കൃത ജില്ലകളിലും ജീവനക്കാരുടെ കുറവ് ഒരുപോലെ രേഖപ്പെടുത്തിയിട്ടുണ്ട്. അഹമ്മദാബാദിൽ 328 തസ്തികൾ ഒഴിഞ്ഞ് കിടക്കുന്നു. വഡോദരയിൽ 201, രാജ്കോട്ടിൽ 187 വീതം തസ്തികകൾ ഒഴിഞ്ഞ് കിടക്കുന്നു. ആദിവാസി, പിന്നോക്ക മേഖലകളിൽ ജീവനക്കാരുടെ കുറവ് മൂലം പ്രതിസന്ധി രൂക്ഷമാണ്. ദാഹോദിൽ 222, ഛോട്ടാ ഉദേപൂരിൽ 113, നർമ്മദയിൽ 83, പഞ്ച്മഹലിൽ 170 എന്നിങ്ങനെ ഒഴിവുകൾ നിലനിൽക്കുന്നു. ഇത് തൊഴിലില്ലായ്മയിലേയ്ക്കും സാമ്പത്തിക അസമത്വത്തിലേയ്ക്കും നയിക്കുന്നു.
കച്ച് പോലുള്ള ജില്ലകളിലും സ്ഥിതി സമാനമാണ്. കച്ചിൽ 183 ബറൂച്ചിൽ 181, ഖേദയിൽ 168, ആനന്ദിൽ 108, സുരേന്ദ്രനഗറിൽ 130 എന്നീ ക്രമത്തില്‍ പകുതിയോളം തസ്തികകൾ ഒഴിഞ്ഞ് കിടക്കുന്നു. ഇതെല്ലാം നഗര, അർധ-നഗര, ഗ്രാമീണ മേഖലയിലെ സ്ഥിതി ജീവനക്കാരുടെ അഭാവം ഒരുപോലെയാണെന്ന് വ്യക്തമാക്കുന്നു. ഛോട്ടാ ഉദേപൂർ, ദാഹോദ്, മഹിസാഗർ, ദ്വാരക എന്നിവയുൾപ്പെടെ നിരവധി ജില്ലകളിൽ പകുതിയോളം തസ്തികകൾ ഒഴിഞ്ഞ് കിടക്കുന്നു. നൈപുണ്യ വികസനം, ബിജെപി സർക്കാരിന്റെ അജണ്ടയാണെന്ന് കൊട്ടിഘോഷിക്കുമ്പോഴാണ് ഐടിഐകളിൽ ജീവനക്കാരെ നിയമിക്കാത്തത്.









0 comments