സ്കൂളിലെ ക്രിസ്മസ് ആഘോഷത്തിനുനേരെ ആക്രമണം; നാല് വിഎച്ച്പി- ബജ്‌റംഗ്ദൾ പ്രവർത്തകർ പിടിയിൽ

ഗുവാഹത്തി : അസമിലെ നൽബാരി ജില്ലയിൽ സ്കൂളിലെ ക്രിസ്മസ് ആഘോഷത്തിന് നേരെ ആക്രമണം നടത്തിയ കേസിൽ നാല് വിശ്വഹിന്ദുപരിഷത്ത്- ബജ്‌റംഗ്ദൾ പ്രവർത്തകർ അറസ്റ്റിലായി. സ്കൂളിൽ കയറി ക്രിസ്മസ് ആഘോഷത്തിന് ഉപയോഗിച്ച അലങ്കാര വസ്തുക്കൾ നശിപ്പിക്കുകയും കടകളിലെ വസ്തുക്കൾ നശിപ്പിക്കുകയും ചെയ്തതിനാണ് അറസ്റ്റിലായത്.
വിഎച്ച്‌പി നാൽബാരി ജില്ലാ സെക്രട്ടറി ഭാസ്‌കർ ദേക, പരിഷത്ത് ജില്ലാ വൈസ് പ്രസിഡൻ്റ് മനാഷ് ജ്യോതി പത്ഗിരി, അസിസ്റ്റൻ്റ് സെക്രട്ടറി ബിജു ദത്ത, ബജ്‌റംഗ്ദൾ ജില്ലാ കൺവീനർ നയൻ താലുക്ദാർ എന്നിവരാണ് അറസ്റ്റിലായത്.
ബുധനാഴ്ചയാണ് ബെൽസർ പൊലീസ് സ്റ്റേഷൻ പരിധിയിലെ പാനിഗാവ് ഗ്രാമത്തിലെ സെന്റ് മേരീസ് സ്കൂളിൽ അതിക്രമിച്ചു കയറി തീവ്ര ഹിന്ദുത്വ വാദികൾ ക്രിസ്മസ് ആഘോഷങ്ങൾക്കുള്ള അലങ്കാര വസ്തുക്കൾ കത്തിക്കുകയും കേടുവരുത്തുകയും ചെയ്തത്. സ്കൂളിന് പുറത്തെ അലങ്കാരങ്ങൾ, വിളക്കുകൾ, ചെടിച്ചട്ടികൾ എന്നിവ നശിപ്പിക്കുകയും തീയിടുകയും ചെയ്തു. കൂടുതൽ പേർ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
സ്കൂൾ പരിസരത്ത് ക്രിസ്മസ് ആഘോഷങ്ങൾ സംഘടിപ്പിക്കാനൊരുങ്ങുന്നതിനിടെ 'ജയ് ശ്രീറാം' മുദ്രാവാക്യങ്ങൾ വിളിച്ചെത്തിയ പ്രതികൾ സ്കൂൾ അധികൃതരെ താക്കീത് ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. നൽബാരി പട്ടണത്തിലെ ക്രിസ്മസ് സാധനങ്ങൾ വിൽക്കുന്ന നിരവധി ഷോപ്പിംഗ് മാളുകളിലും വ്യാപാര സ്ഥാപനങ്ങളിലും അതിക്രമിച്ചു കയറി അലങ്കാരങ്ങൾ നശിപ്പിക്കുകയും കത്തിക്കുകയും ചെയ്തു.










0 comments