ചെന്നൈയിൽ എണ്ണ സംഭരണ കേന്ദ്രത്തിൽ വൻ തീപിടിത്തം; രണ്ട് അഗ്നിരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്ക്

ചെന്നൈ: ചെന്നൈയിൽ എണ്ണ സംഭരണ കേന്ദ്രത്തിൽ വൻ തീപിടിത്തം. മണലി വിച്ചൂരിലെ സ്വകാര്യ എണ്ണ സംഭരണശാലയിലുണ്ടായ തീപിടിത്തത്തിൽ വൻ നാശനഷ്ടം. രാജീവ് ഗാന്ധി നഗറിലെ 'ശ്രീ സത്യസായി ഓയിൽ ലൂബ്രിക്കൻസ്' എന്ന സ്ഥാപനത്തിലാണ് തിങ്കളാഴ്ച ഉച്ചയോടെ തീപിടിത്തമുണ്ടായത്. ഒരു ലക്ഷത്തോളം ലിറ്റർ എണ്ണയും ലൂബ്രിക്കന്റുകളും സംഭരിച്ചിരുന്ന കേന്ദ്രം പൂർണ്ണമായും കത്തിനശിച്ചു. സംഭവത്തിൽ പുക ശ്വസിച്ചതിനെത്തുടർന്ന് രണ്ട് അഗ്നിരക്ഷാ സേനാംഗങ്ങൾ ബോധരഹിതരാവുകയും തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
സംഭവം നടന്ന ഉടൻ തന്നെ ജീവനക്കാർ സുരക്ഷിതമായി പുറത്തിറങ്ങിയതിനാൽ വലിയൊരു ദുരന്തം ഒഴിവായി. പഴകിയ എണ്ണയും ലൂബ്രിക്കന്റുകളും സൂക്ഷിച്ചിരുന്ന ഗോഡൗണിൽ നിന്ന് പെട്ടെന്നാണ് തീ ആളിപ്പടർന്നത്. ഉള്ളിൽ സൂക്ഷിച്ചിരുന്ന എണ്ണക്കാനുകൾ തുടർച്ചയായി പൊട്ടിത്തെറിച്ചത് രക്ഷാപ്രവർത്തനത്തിന് വലിയ തടസ്സമായി. പ്രദേശമാകെ കറുത്ത പുകച്ചുരുളുകൾ നിറഞ്ഞത് പരിഭ്രാന്തി പരത്തി. കിലോമീറ്ററുകളോളം ദൂരേക്ക് പുക കാണാമായിരുന്നു. തീ സമീപത്തെ മറ്റ് കെട്ടിടങ്ങളിലേക്ക് പടരാതിരിക്കാൻ അഗ്നിരക്ഷാ സേനാംഗങ്ങൾ മണിക്കൂറുകളോളം കഠിനമായി പരിശ്രമിച്ചു.
മണലി, എന്നൂർ, തിരുവൊട്ടിയൂർ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാ യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീയണച്ചത്. കെമിക്കൽ മിശ്രിതങ്ങൾ ഉപയോഗിച്ചാണ് സേനാംഗങ്ങൾ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ തീയേ നിയന്ത്രണവിധേയമാക്കിയത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. മണലി ന്യൂ ടൗൺ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.









0 comments