ad
Deshabhimani

പശ്ചിമേഷ്യയിൽ യുദ്ധഭീതി: 11 രാജ്യങ്ങളുടെ വ്യോമപാത ഒഴിവാക്കാൻ ഇന്ത്യൻ വിമാനക്കമ്പനികൾക്ക് ഡിജിസിഎ നിർദ്ദേശം

DGCA.jpg
വെബ് ഡെസ്ക്

Published on Mar 20, 2026, 11:43 AM | 1 min read

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ സുരക്ഷ മുൻനിർത്തി ഇറാൻ ഉൾപ്പെടെ 11 രാജ്യങ്ങളുടെ വ്യോമപാത ഒഴിവാക്കാൻ ഇന്ത്യൻ വിമാനക്കമ്പനികൾക്ക് വ്യോമയാന നിയന്ത്രണ ഏജൻസിയായ ഡിജിസിഎ കർശന നിർദ്ദേശം നൽകി.


ഇറാനിലെ സൈനിക-ഊർജ്ജ കേന്ദ്രങ്ങൾക്ക് നേരെ അമേരിക്കയും ഇസ്രയേലും നടത്തിയ ആക്രമണങ്ങളെത്തുടർന്ന് മേഖലയിലെ വ്യോമപാതകൾ അതീവ അപകടാവസ്ഥയിലാണെന്ന റിപ്പോർട്ടുകളെ തുടർന്നാണ് നടപടി.


ഇറാൻ, ഇസ്രയേൽ, ലബനൻ, യുഎഇ, സൗദി അറേബ്യ, ബഹ്‌റൈൻ, ഒമാൻ, ഇറാഖ്, ജോർദാൻ, കുവൈറ്റ്, ഖത്തർ എന്നീ രാജ്യങ്ങളുടെ വ്യോമപാതകളാണ് 'ഹൈ റിസ്ക്' പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.


ഈ രാജ്യങ്ങൾക്ക് മുകളിലൂടെ എല്ലാ ഉയരത്തിലുമുള്ള വിമാന സർവീസുകളും ഒഴിവാക്കാനാണ് നിർദ്ദേശം. ഒമാൻ, സൗദി അറേബ്യ എന്നീ രാജ്യങ്ങൾക്ക് മുകളിലൂടെ പറക്കേണ്ടി വന്നാൽ 32,000 അടിക്ക് മുകളിലൂടെ മാത്രമേ പറക്കാവൂ എന്നും ഡിജിസിഎ വ്യക്തമാക്കിയിട്ടുണ്ട്.


അത്യാധുനിക മിസൈലുകളുടെയും ഡ്രോണുകളുടെയും സാന്നിധ്യം സിവിൽ വിമാനങ്ങൾക്ക് ഭീഷണിയാണെന്ന് ഡിജിസിഎ മുന്നറിയിപ്പ് നൽകി. വിമാനങ്ങൾ തെറ്റായി തിരിച്ചറിയപ്പെടാനോ സൈനിക നടപടികൾക്കിടയിൽ അപകടത്തിൽപ്പെടാനോ സാധ്യതയുണ്ടെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.


എയർ ഇന്ത്യ, ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസ് തുടങ്ങിയ കമ്പനികൾ പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു. യൂറോപ്പിലേക്കും അമേരിക്കയിലേക്കുമുള്ള വിമാനങ്ങൾ കൂടുതൽ ദൂരമുള്ള സുരക്ഷിത പാതകളിലൂടെ വഴിതിരിച്ചുവിടും.


ഇത് യാത്രാസമയം വർദ്ധിപ്പിക്കാൻ കാരണമാകും. നിലവിലെ നിർദ്ദേശങ്ങൾ മാർച്ച് 28 വരെ നിലനിൽക്കുമെന്നും സാഹചര്യം വിലയിരുത്തി മാറ്റങ്ങൾ വരുത്തുമെന്നും ഡിജിസിഎ അറിയിച്ചു. സിറിയ, യെമൻ എന്നീ രാജ്യങ്ങളുടെ വ്യോമപാതകൾ ഒഴിവാക്കണമെന്ന മുൻ ഉത്തരവ് ഇപ്പോഴും നിലനിൽക്കുന്നുണ്ട്.


കേന്ദ്ര വ്യോമയാന മന്ത്രി രാം മോഹൻ നായിഡുവിന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം സ്ഥിതിഗതികൾ വിലയിരുത്തി. യാത്രക്കാരുടെ സുരക്ഷയ്ക്ക് പ്രഥമ പരിഗണന നൽകണമെന്നും ടിക്കറ്റ് നിരക്കുകൾ അമിതമായി വർദ്ധിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും വിമാനക്കമ്പനികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.


പശ്ചിമേഷ്യയിലെ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ വിദേശകാര്യ മന്ത്രാലയവുമായി ചേർന്ന് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ടെന്നും കേന്ദ്രസർക്കാർ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home