print edition മറക്കപ്പെടാനും മൗലികാവകാശമുണ്ട്

ന്യൂഡൽഹി: മറക്കപ്പെടാനുള്ള അവകാശം മൗലികാവകാശമാണെന്നും ഇത് സ്വകാര്യതയ്‌ക്കുള്ള അവകാശത്തിന്റെ ഭാഗമാണെന്നും ഡൽഹി ഹൈക്കോടതി. കേസിൽനിന്ന് വിട്ടയക്കപ്പെട്ടവർ, കുറ്റവിമുക്തരാക്കപ്പെട്ടർ, സാങ്കേതികപ്പിഴവിന്റെ പേരിൽ പേരുവന്നവർ തുടങ്ങി 45ഓളം പേരുടെ വ്യത്യസ്‌ത ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് സച്ചിൻ ദത്തയുടെ ഉത്തരവ്.
ഇന്റർനെറ്റ് സെർച്ചിൽ ലഭിക്കാവുന്ന ജുഡീഷ്യൽ രേഖകളിൽ നിന്ന് പേരുനീക്കണമെന്ന ആവശ്യമാണ് കോടതി പരിഗണിച്ചത്. ഇവർക്ക് ഡീ ഇൻഡക്‌സിങ്, മാസ്‌കിങ് വഴികൾ തേടാം. ഓരോ കേസിലും ആനുപാതിക വിലയിരുത്തലിന് ശേഷമാകും നടപടി.
പേരുകളുടെ അടി്സ്ഥാനത്തിൽ സെർച്ച് ചെയ്യുന്പോൾ അവ ലഭ്യമാകാതെയും അതേസമയം ഉറവിടത്തിൽ സൂക്ഷിക്കുകയും ചെയ്യുന്ന രീതിയാണ് ഡീ ഇൻഡക്‌സിങ് എന്ന് കോടതി വ്യക്തമാക്കി. ആ വ്യക്തിയിലേക്ക് എത്തപ്പെടാത്തവിധം ലിങ്കുകളും ജുഡീഷ്യൽ രേഖകളും നീക്കുകയാണ് ഇതിലൂടെ ചെയ്യുക.
സെർച്ച് ചെയ്യുന്നവർക്ക് രേഖയിൽ ഉള്ളവരുടെ വ്യക്തിവിവരം ലഭ്യമാകാത്ത രീതിയാണ് മാസ്‌കിങ്. ഇവരുടെ വിവരം എ, ബി, സി പോലുള്ള സൂചകളായി മാത്രമാകും ലഭിക്കുക.
മറക്കപ്പെടാനുള്ള അവകാശം സംബന്ധിച്ച നിയമത്തിന്റെ അഭാവത്തിലും കോടതികൾ ദുർബലരാകുന്നില്ലെന്ന് വിധിയിൽ ജസ്‌റ്റിസ് ദത്ത പറഞ്ഞു.










0 comments