ഗോമൂത്രം കുടിപ്പിച്ചു, ദുര്‍മന്ത്രവാദത്തിനായി മുടി പിഴുതെടുത്തു; മുന്‍ എംപിയുടെ കുടുംബത്തിനെതിരെ ആരോപണവുമായി മരുമകള്‍

image: X
താനെ : മഹാരാഷ്ട്ര മുൻ എംപിയും ശിവ സേന (ഉദ്ധവ് പക്ഷം) നേതാവുമായ വിനായക് റാവുത്തിനെതിരെ ഗുരുതര ആരോപണവുമായി മരുമകൾ ഗിരിജ റാവുത്ത്. ഭർത്താവിന്റെ വീട്ടുകാർ ദുർമന്ത്രവാദത്തിൽ വിശ്വസിച്ചിരുന്നുവെന്നും നിർബന്ധിച്ച് ഗോമൂത്രം കുടിപ്പിച്ചിരുന്നുവെന്നും പരാതിയിൽ പറയുന്നു.
നിരന്തരം ആൾദൈവങ്ങളെ കാണാൻ നിർബന്ധിച്ചിരുന്നുവെന്നും മന്ത്രവാദങ്ങൾക്കായി തന്റെ മുടി പിഴുതെടുത്തുവെന്നും ഗിരിജ റാവുത്ത് വെളിപ്പെെടുത്തിയതായി ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്തു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. വിനായക് റാവുത്ത്, ഭർത്താവ് ഗിതേഷ് റാവുത്ത്, ഫിറോസ് ബാവ, കാസി ബാവ എന്നീ ആൾദൈവങ്ങൾ എന്നിവർക്കെതിരെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിവാഹശേഷം വർഷങ്ങളോളം താൻ മാനസികമായും ശാരീരികമായും പീഡനങ്ങൾ നേരിട്ടുവെന്നാണ് ആരോപണം.
അതേസമയം, വിനായക് റാവുത്ത് ആരോപണങ്ങളെയെല്ലാം തള്ളിക്കളഞ്ഞു. 2008നും 2022നും ഇടയിലാണ് പീഡനങ്ങൾ നടന്നുവെന്ന് യുവതി ആരോപിക്കുന്നത്. അന്ന് യുവതി പരാതിപ്പെട്ടിട്ടില്ലെന്നും തന്റെ മകനും മരുമകളും തമ്മിൽ നിലനിൽക്കുന്ന ജീവനാംശം സംബന്ധിച്ച തർക്കത്തിന്റെ പ്രതികാരമായാണ് ഈ വ്യാജ പരാതി നൽകിയിരിക്കുന്നതെന്നുമാണ് വിനായക് റാവുത്തിന്റെ വാദം.









0 comments