ഡൽഹി പൊലീസ് അതിക്രമം; അമിത്ഷായുടെ പങ്കും അന്വേഷിക്കണമെന്ന് സുപ്രീം കോടതിയിൽ ഹര്‍ജി

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരായ വിദ്യാര്‍ഥി പ്രക്ഷോഭത്തിന്റെ ഭാഗമായി ജൂലായ് 20 ന് നടന്ന മാര്‍ച്ചിന് നേരെ പൊലീസ് നടത്തിയ അതിക്രമത്തിൽ ആഭ്യന്ത്ര മന്ത്രി അമിത്ഷായുടെ പങ്കും അന്വേഷിക്കണമെന്ന് ആവശ്യം. സുപ്രീം കോടതി പൊലീസ് നടപടിയെ കുറിച്ച് അന്വേഷിക്കുന്നതിനായി രൂപീകരിച്ച ഉന്നതാധികാര സമിതിയി പുനസംഘടിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നൽകിയ ശൈലേന്ദ്ര മണി ത്രിപാഠിയാണ് ആവശ്യം ഉന്നയിച്ചത്.
പോലീസുകാരുടെ പങ്കിനേക്കുറിച്ച് മാത്രമല്ല, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉൾപ്പടെയുള്ള ഉന്നതരുടെ പങ്കിനേക്കുറിച്ചും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് അപേക്ഷ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ, ഡൽഹി പോലീസ് കമ്മിഷണർ അനുരാഗ് കുമാർ, ഡൽഹി പൊലീസിലെ സ്പെഷ്യൽ, ജോയിന്റ് കമ്മിഷണർമാർ, ആർ.എ.എഫ് ഐ.ജി സീമ ധുന്ധ്യ ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരുടെ പങ്കിനെ കുറിച്ചും അന്വേഷണം വേണമെന്ന് സുപ്രീം കോടതി മുൻപാകെ സമര്‍പ്പിച്ച അപേക്ഷയിൽ ആവശ്യപ്പെടുന്നു.
സമിതിയെ നയിക്കേണ്ടത് സുപ്രീം കോടതിയിൽനിന്ന് വിരമിച്ച മുൻ ചീഫ് ജസ്റ്റിസ് ആണെന്ന് അപേക്ഷയിൽ പറയുന്നു. മുൻ ചീഫ് ജസ്റ്റിസുമാരായ ജസ്റ്റിസ് യു.യു ലളിത്, ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് ഭൂഷൺ രാമകൃഷ്ണ ഗവായ് എന്നിവരിൽ ഒരാളെ സമിതി അധ്യക്ഷനാക്കണം എന്നും ആവശ്യപ്പെടുന്നു. ലിംഗനീതിയും നിയമപരമായ വൈദഗ്ധ്യവും ഉറപ്പാക്കാൻ ഒരു വിരമിച്ച വനിതാ ഡിജിപിയെയും മുൻ അറ്റോർണി ജനറലിനെയും സമിതിയിൽ ഉൾപ്പെടുത്തണം എന്നും അപേക്ഷയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.









0 comments