'അനധികൃത കുടിയേറ്റക്കാരെ നാടുകടത്തണം'; സുരക്ഷാ ഏജൻസികൾക്ക് നിർദേശവുമായി അമിത് ഷാ

ന്യൂഡൽഹി: അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്താൻ സുരക്ഷാ ഏജൻസികൾക്ക് കർശന നിർദേശം നൽകി അമിത് ഷാ. അതിർത്തികടന്നുള്ള നുഴഞ്ഞുകയറ്റം, ഭീകരവാദം, ലഹരി കടത്ത്, സൈബർ കുറ്റകൃത്യങ്ങൾ, അനധികൃത കുടിയേറ്റം എന്നിവയ്ക്കെതിരെ ശക്തമായ നടപടി വേണമെന്നും അതിനുവേണ്ടിയാണ് കർശന നിർദേശം പുറപ്പെടുവിച്ചതെന്നും ആണ് കേന്ദ്രത്തിന്റെ വാദം.
എന്നാൽ രാജ്യത്തെ പൗരത്വം തെളിയിക്കുന്ന രേഖകളിൽ വലിയ ആശയക്കുഴപ്പം നിലനിൽക്കുന്ന സാഹചര്യത്തിലെ ഈ നിലപാട്. വ്യക്തമായ വർഗീയ അജണ്ട നടപ്പിലാക്കാനും എസ്‌ഐആറിലൂടെ പേര് വെട്ടിയവരെ നാടുകടത്താനുമാണ് കേന്ദ്രത്തിന്റെയും ആഭ്യന്തരമന്ത്രിയുടെയും ശ്രമം. ഇതിനെതിരെ ഇതിനോടകം തന്നെ പ്രതിഷേധങ്ങൾ ഉയർന്നുകഴിഞ്ഞു.
അനാവശ്യ തിടുക്കം കാട്ടി പൂർത്തീകരിച്ച വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധനയിൽ ഒമ്പത് സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണപ്രദേശങ്ങളിലുമായി 6.8 കോടി വോട്ടുകളാണ് വെട്ടിയിട്ടുള്ളത്. ആധാർ കാർഡോ, പാസ്സ്പോർട്ടോ പൗരത്വം തെളിയിക്കുന്ന രേഖകളായി കണക്കാക്കില്ലെന്ന് കേന്ദ്രം നേരത്തെതന്നെ അറിയിച്ചിരുന്നു.
എസ്‌ഐആറിലൂടെ പുതുക്കിയ വോട്ടർ പട്ടികയിൽ ഉൾപെട്ടവരല്ലാതെ മറ്റാർക്കും പൗരത്വ രേഖ ഇല്ല എന്ന സാഹചര്യം വരും. അത്തരം സാഹചര്യത്തിൽ താത്പര്യമില്ലാത്തവരെ പുറത്താക്കാൻ കരുതിക്കൂട്ടിയുള്ള നീക്കമാണ് സുരക്ഷാ ഏജൻസികൾക്കുള്ള ഈ നിർദേശം.









0 comments