യുവതിയെ പീഡിപ്പിച്ചു, കുഞ്ഞിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി; 65 കാരൻ അറസ്റ്റിൽ

പ്രതീകാത്മക ചിത്രം
റായ്പുർ: യുവതിയെ പീഡിപ്പിക്കുകയും 10 മാസം പ്രായമായ കുഞ്ഞിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയും ചെയ്ത കേസിൽ 65 കാരൻ അറസ്റ്റിൽ. ഛത്തീസ്ഗഢിലെ റായ്ഗഢ് ജില്ലയിലാണ് ദാരുണ സംഭവം. ലെയ്ലുങ്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ ഛപരാണി ഗ്രാമത്തിലെ ആളൊഴിഞ്ഞ കൃഷിയിടത്തിൽവെച്ച് ജൂലൈ 15 നാണ് 35കാരിയായ യുവതി പീഡനത്തിന് ഇരയായത്. പിന്നീട് ചികിത്സയിലിരിക്കെ യുവതി മരിച്ചു. തുടർന്ന് നടത്തിയ സമഗ്രമായ അന്വേഷണത്തിലാണ് ഭിഖാരിറാം നാഗ്‌വംശി എന്ന 65 കാരൻ പിടിയിലായത്. പ്രതി കുറ്റം സമ്മതിച്ചു.
വിധവയായ യുവതി മാനസിക പ്രശ്നങ്ങൾ നേരിട്ടിരുന്നതായാണ് വിവരം. റായ്ഗഡിലെ കൃഷിയിടത്തിൽ 10 മാസം പ്രായമായ മകൾക്കൊപ്പമായിരുന്നു ഇവര്‍ കഴിഞ്ഞിരുന്നത്. സ്ഥലത്തേയ്ക്ക് അതിക്രമിച്ചെത്തിയ പ്രതി യുവതിയെ ആക്രമിച്ചു. ആക്രമണം ചെറുത്തതോടെ യുവതിയുടെ തലയിലും മുഖത്തും ഇഷ്ടിക കൊണ്ട് ഇടിച്ചു. ഗുരുതരമായി പരിക്കേറ്റു കിടന്ന യുവതിയെ പ്രതി പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഇതിനിടെ കരയാൻ തുടങ്ങിയ കുഞ്ഞിനെ കഴുത്ത് ഞെരിച്ചും ഇഷ്ടിക കൊണ്ട് അടിച്ചും കൊലപ്പെടുത്തി.
സംഭവ സ്ഥലത്തുവെച്ചു തന്നെ കുഞ്ഞ് മരണപ്പെട്ടതായി പൊലീസ് പറഞ്ഞു. യുവതി ചികിത്സയിലിരിക്കെ മരിച്ചു. യുവതിയുടെ ബന്ധുക്കളാണ് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയുടെ ശരീരത്തിലെ പരിക്കുകൾ സംശയത്തിന് ഇടയാക്കി. ശേഷം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് ക്രൂരകൃത്യം പുറത്തുവന്നത്. പ്രതിയെ 14 ദിവസത്തേയ്ക്ക് റിമാന്റ് ചെയ്തു. സംഭവത്തിൽ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു.









0 comments