സിബിഎസ്ഇ സ്കൂളുകളിൽ 'വികസിത് ഭാരത്', 'ഓപ്പറേഷൻ സിന്ദൂർ' പരിപാടികൾ സംഘടിപ്പിക്കണമെന്ന് കേന്ദ്രനിർദേശം

ന്യൂഡൽഹി: രാജ്യത്തെ സിബിഎസ്ഇ സ്കൂളുകളിൽ 'വികസിത് ഭാരത്', 'ഓപ്പറേഷൻ സിന്ദൂർ' എന്നീ വിഷയങ്ങളിൽ ബോധവൽക്കരണ പരിപാടികളും ആഘോഷങ്ങളും സംഘടിപ്പിക്കാൻ കേന്ദ്ര സർക്കാർ നിർദ്ദേശം.
2047-ഓടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രചാരണ പരിപാടികളുടെ ഭാഗമായാണ് ഈ വിചിത്ര നിർദേശം. ഇത് സംബന്ധിച്ച സർക്കുലർ സിബിഎസ്ഇ സ്കൂൾ പ്രിൻസിപ്പൽമാർക്ക് അയച്ചു.
സ്കൂൾ അസംബ്ലികളിലും ക്ലാസ് മുറികളിലും ഈ വിഷയങ്ങളിൽ ചർച്ചകൾ, ഉപന്യാസ രചന, ചിത്രരചന തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിക്കാനാണ് നിർദ്ദേശം. രാജ്യത്തിന്റെ സൈനിക ശക്തിയും ആധുനിക യുദ്ധതന്ത്രങ്ങളും പരിചയപ്പെടുത്തുന്നതിനായി 'ഓപ്പറേഷൻ സിന്ദൂർ' എന്ന പേരിൽ പ്രത്യേക സെഷനുകളും നടത്തണം.
വിദ്യാർത്ഥികളിൽ രാജ്യസ്നേഹവും ഭാവി ഇന്ത്യയെക്കുറിച്ചുള്ള കാഴ്ചപ്പാടും വളർത്തുകയാണ് ലക്ഷ്യമെന്നാണ് കേന്ദ്രവാദം. കൂടാതെ, സ്കൂളുകളിൽ വികസിത് ഭാരത് പ്രതിജ്ഞാ ചടങ്ങുകൾ സംഘടിപ്പിക്കാനും നിർദ്ദേശമുണ്ട്.
കേന്ദ്ര സർക്കാരിന്റെ വിവിധ ജനക്ഷേമ പദ്ധതികളെക്കുറിച്ച് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അറിവ് നൽകുന്നതിനായി പ്രദർശനങ്ങൾ ഒരുക്കാനും സർക്കുലറിൽ പറയുന്നു.
എന്നാൽ, വിദ്യാഭ്യാസ സ്ഥാപനങ്ങളെയും വിദ്യാർത്ഥികളെയും രാഷ്ട്രീയമായ പ്രചാരണങ്ങൾക്കായി ഉപയോഗിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നുവരുന്നത്.











0 comments