print edition ട്രെയിനിലെ അടിസ്ഥാനസൗകര്യം; 11,479 കോടി പാഴായെന്ന് സിഎജി


എം അഖിൽ
Published on Aug 17, 2026, 01:30 AM | 1 min read
ന്യൂഡൽഹി: 2019–2020 മുതൽ 2023–2024 വരെ ട്രെയിൻ യാത്രക്കാരുടെ അടിസ്ഥാന സൗകര്യങ്ങൾക്കായി നീക്കിവച്ച ബജറ്റ് വിഹിതത്തിൽ 11,479 കോടി രൂപ വിനിയോഗിച്ചിട്ടില്ലെന്ന് കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) റിപ്പോർട്ട്. ശുചിമുറികൾ, കുടിവെള്ളം, കാത്തിരിപ്പുമുറികൾ, ഇരിപ്പിടങ്ങൾ, ഭിന്നശേഷി വിഭാഗത്തിനുള്ള സൗകര്യങ്ങൾ, വെളിച്ചം, ലിഫ്‌റ്റ്, എസ്‌കലേറ്റർ തുടങ്ങി യാത്രക്കാരുടെ ആവശ്യങ്ങൾക്കായി അനുവദിച്ച ബജറ്റ് വിഹിതമാണ് വിനിയോഗിക്കാതിരുന്നത്.
ഓരോ വർഷവും വിനിയോഗിക്കാതെ പോയ തുക ഇങ്ങനെ: 2019–2020: 1,403 കോടി (44%), 2020–2021: 1499 കോടി ( 39%), 2021–2022: 1,423 കോടി (42%), 2022–2023: 1,198 കോടി (36%), 2023–2024: 5,956 കോടി (42%). രാജ്യത്തെ ഭൂരിഭാഗം റെയിൽവേ സ്റ്റേഷനുകളിലും യാത്രക്കാർക്കുള്ള സൗകര്യങ്ങൾ വളരെ പരിമിതമാണ്. സിഎജി പരിശോധിച്ച 512 റെയിൽവേ സ്റ്റേഷനുകളിൽ 458 സ്റ്റേഷനികളിലും (89 ശതമാനം) ഒന്നോ അതിലധികമോ അടിസ്ഥാനസൗകര്യങ്ങളുടെ കുറവുണ്ട്.
ശൗചാലയം, പ്ലാറ്റ്‌ഫോം ഷെൽട്ടർ, ഫാനുകൾ, ക്ലോക്കുകൾ, ഇരിപ്പിടങ്ങൾ ഫൂട്ട് ഓവർ ബ്രിഡ്‌ജുകൾ തുടങ്ങിയവയുടെ അഭാവം ഇൗ സ്റ്റേഷനുകളിലുണ്ട്. ഭിന്നശേഷി വിഭാഗക്കാർക്ക് നിയമാനുസൃതമുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിലും വീഴ്‌ചകളുണ്ട്. അഞ്ചുവർഷക്കാലയളവിൽ യാത്രാസൗകര്യങ്ങൾ വർധിപ്പിക്കാനായി തുടങ്ങിയ നിർമാണപ്രവർത്തനങ്ങൾ മിക്കതും ഇഴയുകയാണ്. പല സ്റ്റേഷനിലും കുടിക്കാൻ ശുദ്ധജലംപോലും ഇല്ലെന്നും പാർലമെന്റിന്റെ പരിഗണയ്‌ക്ക് സമർപ്പിച്ച റിപ്പോർട്ടിൽ സിഎജി ചൂണ്ടിക്കാട്ടി.









0 comments