വനിതാ എസ്ഐയുടെ മുഖത്തടിച്ച് ബിജെപി എംഎൽഎയുടെ മകൾ

ബംഗളൂരു : കർണാകയിൽ വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ മുഖത്തടിച്ച് ബിജെപി എംഎൽഎയുടെ മകൾ. തുമകുരു എംഎൽഎ സുരേഷ് ഗൗഡയുടെ മകൾ ഐശ്വര്യയാണ് മാണ്ഡ്യ പൊലീസ് സ്റ്റേഷനിലെ എസ്ഐ സവിതാ പട്ടിലിന്റെ മുഖത്തടിച്ചത്. ആഗസ്റ്റ് 12 നാണ് സംഭവം.
ഭീമ അമാവാസി ആഘോഷത്തോടനുബന്ധിച്ച് ശ്രീരംഗപട്ടണ താലൂക്കിലെ ആരതി ഉക്കട ക്ഷേത്രത്തിൽ പ്രത്യേക ഡ്യൂട്ടിക്കിടെയാണ് സവിതയ്ക്ക് നേരെ അക്രമം നടക്കുന്നത്. അന്ന് രാത്രി ക്ഷേത്രത്തിലെത്തിയ ഐശ്വര്യയെ ദർശനത്തിനായി കയറ്റിവിടാൻ വൈകിയെന്നാരോപിച്ച് ഉദ്യോഗസ്ഥയെ അസഭ്യം പറയുകയും മർദിക്കുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് തടസംനിന്നുവെന്നും മുഖത്തടിച്ചുവെന്നും ചൂണ്ടിക്കാട്ടി പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ വിവിധ വകുപ്പുകൾ പ്രകാരം ക്യാതനഹള്ളി പൊലീസ് ഐശ്വര്യക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു.
എന്നാൽ, ഐശ്വര്യയെ ഇതുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടില്ല. നോട്ടീസും നൽകിയിട്ടില്ലെന്നാണ് വിവരം. അതേസമയം, സംഭവത്തിൽ എംഎൽഎ മാപ്പുചോദിച്ചുകൊണ്ട് രംഗത്തെത്തി. തന്റെ മകളെ പൊലീസ് അസഭ്യം പറഞ്ഞതായി ആരോപണവുമുയര്‍ത്തിയിട്ടുണ്ട്. ക്ഷേത്രത്തിനുള്ളിൽ പ്രവേശിപ്പിക്കാൻ മകൾ അഭ്യർഥിച്ചുവെന്നും സർക്കിൾ ഇൻസ്‌പെക്ടറെ ഉള്ളിലേക്ക് കടത്തിവിട്ടിട്ടും മകളെ പ്രവേശിക്കാൻ പൊലീസ് അനുവദിച്ചില്ലെന്നും ബിജെപി എംഎൽഎ ആരോപിച്ചു. തുടർന്നാണ് ഇരുകൂട്ടരും തമ്മിൽ തർക്കമുണ്ടായതെന്നും എന്നാൽ മകൾ ഉദ്യോഗസ്ഥയെ മർദിക്കുന്ന വീഡിയോ താൻ കണ്ടില്ലെന്നും എംഎൽഎ വാദിച്ചു.









0 comments