print edition എഎപിയെയും പിളര്‍ത്തി ബിജെപി

പ്രതീകാത്മക ചിത്രം

സ്വന്തം ലേഖകൻ
Published on Apr 25, 2026, 03:46 AM | 1 min read
ന്യൂഡൽഹി: ജനാധിപത്യത്തെത്തന്നെ അവഹേളിച്ച് ആം ആദ്‌മി പാർടിയുടെ ഏഴു രാജ്യസഭാംഗങ്ങളെ ബിജെപി വിലക്കെടുത്തു. എഎപി ഭരിക്കുന്ന പഞ്ചാബില്‍ ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ബിജെപിയുടെ ‘ഓപറേഷന്റെ’ ഭാഗമാണിത്. രാഘവ് ഛദ്ദ, മുന്‍ക്രിക്കറ്റ്താരം ഹര്‍ഭജന്‍ സിങ്, അശോക് മിത്തൽ, സന്ദീപ് പാഠക്, സ്വാതി മലിവാൾ, വിക്രം സാഹ്നി, രജീന്ദർ ഗുപ്‌ത എന്നിവരാണ് ബിജെപിയിലെത്തിയത്. ഇക്കാര്യം അറിയിച്ച് ഇവർ രാജ്യസഭ അധ്യക്ഷൻ സി പി രാധാകൃഷ്‌ണന് കത്തുനൽകി. ആകെ 10 എംപിമാരില്‍ മൂന്നിൽ രണ്ടും എഎപി വിട്ടതിനാല്‍ കൂറുമാറ്റനിരോധന നിയമം ബാധകമാകില്ലെന്ന് രാഘവ് ഛദ്ദ പറഞ്ഞു.
വഞ്ചകരായ എംപിമാർക്ക് പഞ്ചാബും രാജ്യവും മാപ്പ് കൊടുക്കില്ലെന്ന് എഎപി പ്രതികരിച്ചു. രാജ്യസഭാ ഉപനേതാവ് പദവിയിൽനിന്ന് ഛദ്ദയെ മൂന്നാഴ്‌ച മുന്പ് മാറ്റി, പകരം അശോക് മിത്തലിനെ നിയോഗിച്ചിരുന്നു. സ്വന്തം സ്ഥാപനങ്ങളിലും വീട്ടിലും ഇഡി മൂന്നുദിവസം റെയ്‌ഡ് നടത്തിയതിന് പിന്നാലെയാണ് അശോക് മിത്തൽ ബിജെപിയിൽ ചേർന്നത്. രാഘവ് ഛദ്ദയ്‌ക്ക് ബിജെപി കേന്ദ്രമന്ത്രിസ്ഥാനമാണ് വാഗ്‌ദാനം. മറ്റ് എംപിമാർക്കും കിട്ടിയിട്ടുണ്ട് സമാനമായ വാഗ്‌ദാനങ്ങൾ.
എഎപിയില്‍ അസംതൃപ്‌തരായിരുന്ന ഛദ്ദയെയും സ്വാതി മലിവാളിനേയും ദീര്‍ഘനാളായി ബിജെപി ലക്ഷ്യമിട്ടിരുന്നു. കൂടുതൽ എംപിമാർ കളംമാറിയത് എഎപിക്ക് വന്‍ തിരിച്ചടിയായി. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കോൺഗ്രസ് ജനപ്രതിനിധികളെയക്കം പലഘട്ടങ്ങളിലായി ബിജെപി നേരത്തെ വിലക്കെടുത്തിരുന്നു.











0 comments