തെരഞ്ഞെടുപ്പിനു മുമ്പ് നൽകിയ പണം തിരിച്ചടയ്‌ക്കണമെന്ന് സർക്കാർ; വോട്ടും തിരിച്ചു തരൂ എന്ന് ബിഹാറിലെ ഗ്രാമീണർ

പട്ന: തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി ബിഹാറിലെ എൻഡിഎ സർക്കാർ സ്ത്രീകൾക്ക് അനുവദിച്ച പതിനായിരം രൂപ തിരിച്ചടയ്ക്കാൻ നോട്ടീസ്. കാശ് വാങ്ങി ചിലവഴിച്ച് കഴിഞ്ഞ നിത്യവരുമാനക്കാർ ഇതോടെ അങ്കലാപ്പിലായി. ഉത്തരവ് ലഭിച്ച ഉദ്യോഗസ്ഥരും ഇവർക്കൊപ്പം ആശങ്കയിലാണ്.
നിത്യവൃത്തിക്ക് വകയില്ലാത്ത പവപ്പെട്ട മനുഷ്യരിൽ നിന്ന് എങ്ങിനെ കാശ് തിരിച്ചെടുക്കും എന്നത് വെല്ലുവിളിയാണ്.
വോട്ടർമാർക്ക് കൈക്കൂലി നൽകിയ തെരഞ്ഞെടുപ്പ് എന്നായിരുന്നു ഈ ആനുകൂല്യ വിതരണം വിമർശിക്കപ്പെട്ടിരുന്നത്. ബിഹാറിന്റെ മൊത്തം വരുമാനം കണക്കാക്കിയാൽ പോലും ഈ കാശ് വിതരണം പ്രായോഗികമാത്ത കാര്യമാണെന്ന് സാമ്പത്തിക വിദഗ്ദ്ധരും ചൂണ്ടികാട്ടിയിരുന്നു. ഇത് സംസ്ഥാനത്തിന്റെ മൊത്ത ബജറ്റിനെ കടപുഴക്കും എന്നും ചൂണ്ടി കാണിക്കപ്പെട്ടു.
ഇപ്പോൾ വിജയവും ഭരണവും കയ്യിലായതോടെ വിതരണം ചെയ്ത കാശ് തിരിച്ചടക്കാനാണ് ആവശ്യം. ഇതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ഉത്തരവും കൈമാറി. ഇതിന് കാരണം പറയുന്നതും വിചിത്രമാണ്. സ്ത്രീകളാണെന്ന് കരുതി പുരുഷന്മാർക്ക് തെറ്റായ രീതിയിൽ പണം അയച്ചു. ആയതിനാൽ കാശ് തിരിച്ചു പിടിക്കണം എന്നാണ് വിശദീകരിക്കുന്നത്.

ഡൽഹിയിലെ വഞ്ചനാ പദ്ധതി
ഡൽഹിയിലും ഇതേ മാതൃകയിൽ വാഗ്ദാനം നൽകിയിരുന്നു. 18 വയസ്സ് കഴിഞ്ഞ സ്ത്രീകൾക്ക് അധികാരത്തിൽ എത്തിയാൽ ആദ്യ വനിതാ ദിനത്തിൽ തന്നെ മാസം 2500 രൂപ വീതം അക്കൗണ്ടിൽ ഇടും എന്നു പറഞ്ഞാണ് അന്ന് വോട്ട് വാങ്ങിയത്. പക്ഷെ വോട്ട് വാങ്ങി ഭരണം പിടിച്ചവർ പിന്നെ അങ്ങിനെ ഒരു കാര്യം മിണ്ടിയിട്ടില്ല. കാശുമില്ല പറഞ്ഞ് പറ്റിച്ചവർക്ക് നൽകിയ വോട്ടും പാഴായി എന്ന നിലയായിരുന്നു.
ഇപ്പോൾ അതിലും വലിയ വഞ്ചനയാണ് ബിഹാറിൽ വോട്ടർമാർ നേരിടുന്നത്. സർക്കാരിൽ നിന്നും ഉദാരമായി ലഭിച്ച അത്യാവശ്യങ്ങൾ നിർവ്വഹിച്ച് പോയ കാശ് തിരിച്ചടക്കണം എന്നാണ് ആവശ്യം.
നരേന്ദ്ര മോദി നേരിട്ട് പ്രഖ്യാപിച്ച പദ്ധതി
ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് പ്രഖ്യാപിച്ച പദ്ധതിയാണിത്. മുഖ്യമന്ത്രി മഹിളാ റോജ്ഗർ യോജന പ്രകാരം ഏകദേശം 1.40 കോടി വനിതാ സംരംഭകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 10,000 രൂപ ട്രാൻസ്ഫർ ചെയ്തു എന്നാണ് സംസ്ഥാനം മുഴുവൻ പ്രസംഗിച്ചത്. ജീവിക വിഭാഗം ഉദ്യോഗസ്ഥരാണ് ഇതിനായി സഹായങ്ങൾ ചെയ്യുന്നത്.
തുക ചില പുരുഷ ഗ്രാമീണരുടെ അക്കൗണ്ടുകളിലേക്കും ക്രെഡിറ്റ് ചെയ്തിട്ടുണ്ടെന്ന് മനസിലായി. ബാങ്ക് വഴി നേരിട്ടുള്ള കൈമാറ്റമായിരുന്നു. ദർഭംഗയിൽ മാത്രം ഇത്തരത്തിൽ 14 പുരുഷൻമാർക്ക് നോട്ടീസ് കൈമാറിയതായി ജീവിക ഉദ്യോഗസ്ഥർ പറഞ്ഞു. ജാലെ ബ്ലോക്കിലെ അഹിയാരി ഗ്രാമവാസികൾക്കും സമാനമായ തിരിച്ചടക്കൽ അറിയിപ്പ് ലഭിച്ചു.
എന്നാൽ പുരുഷൻമാർക്ക് വോട്ടിന് പകരമായി നൽകിയതാണ് ഈ തുകയെന്ന് അവർ അവകാശപ്പെട്ടു. പണം നൽകി വോട്ട് വാങ്ങി അധികാരത്തിലേറി മൂന്ന് മാസത്തിന് ശേഷം ഇപ്പോൾ ഇത് തിരിച്ച് ചോദിക്കുന്നത് എന്താണ് എന്നാണ് അവരുടെ പ്രതിഷേധം.

റിക്കവറി നോട്ടീസ് ലഭിച്ച ഗ്രാമവാസികളിൽ ഒരാളായ നാഗേന്ദ്ര റാം, താൻ ഒരിക്കലും പണത്തിനായി അപേക്ഷിച്ചിട്ടില്ലെന്ന് ദേശീയ മാധ്യങ്ങളോട് പറഞ്ഞു. "സർക്കാർ അബദ്ധത്തിൽ ഞങ്ങളുടെ അക്കൗണ്ടിലേക്ക് പണം ക്രെഡിറ്റ് ചെയ്തതായി പറയുകയാണെങ്കിൽ, എന്തുകൊണ്ട് അവർ ഉടനടി നോട്ടീസ് അയച്ചില്ല, മൂന്ന് മാസത്തിന് ശേഷം എന്തുകൊണ്ട് വന്നു? അതും വോട്ട് വാങ്ങിയ ശേഷം" -അദ്ദേഹം ചോദിച്ചു. ദീപാവലി, ഛാത്ത് സമയങ്ങളിൽ വസ്ത്രങ്ങൾക്കും വീട്ടുപകരണങ്ങൾക്കും വേണ്ടി തുക ചെലവഴിച്ചു കഴിഞ്ഞതായും പറഞ്ഞു.
എൻഡിഎ അധികാരത്തിൽ തിരിച്ചെത്തി ഒരു മാസത്തിലേറെയായപ്പോഴാണ് തിരികെ അടയ്ക്കാൻ നോട്ടീസ് വിതരണം ആരംഭിച്ചിട്ടുള്ളത്. ഇതിന് പുരുഷൻമാരുടെ കാരണം പറയുകയും ചെയ്യുന്നു.
പണം തിരികെ വേണമെങ്കിൽ വോട്ടും വേണം
മറ്റൊരു ഗ്രാമവാസിയായ പ്രമീള ദേവി ദീപാവലി സമയത്ത് തനിക്ക് പണം ലഭിച്ചതായും എൻഡിഎയ്ക്ക് വോട്ട് ചെയ്തതായും പറഞ്ഞു. "ഇപ്പോൾ അവർ തെരഞ്ഞെടുപ്പിൽ വിജയിച്ചപ്പോൾ, വന്ന് പണം തിരികെ ചോദിക്കുന്നു," നിർമ്മാണ തൊഴിലാളികളായ കുടുംബത്തിന്റെ പ്രതിദിന വരുമാനം 300 രൂപയാണ്.
"സർക്കാർ ഞങ്ങളുടെ പണം തിരികെ ആഗ്രഹിക്കുന്നുവെങ്കിൽ, ഞങ്ങളുടെ വോട്ടുകളും തിരികെ നൽകണം," പ്രമീള ദേവി ആവശ്യപ്പെട്ടു.










0 comments